കോഴിക്കോട്: രണ്ടുനൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രം തിരുത്തി ആ പെൺകൂട്ടം പ്ലസ് വൺ പ്രവേശനത്തിനായി സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ പടി കടന്നെത്തി. ആഘോഷപൂർവമാണ് അവരെ സ്കൂൾ അധികൃതരും സഹപാഠികളും സ്വീകരിച്ചത്. ഇന്നലെ വരെയുണ്ടായിരുന്ന തങ്ങളുടെ ആധിപത്യം തകർന്നതിന്റെ സങ്കടത്തിലല്ല അവർക്കൊപ്പം ചേർന്ന് പഠിക്കാമെന്ന ആവേശത്തിലായിരുന്നു ആൺകുട്ടികൾ അവരെ കാത്തുനിന്നത്. സ്കൂൾ ആരംഭിച്ച് 233 വർഷത്തിനു ശേഷം ആദ്യമായാണ് ഈ സ്കൂളിലേക്ക് പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്നത്. ചരിത്രപരമായ ആ നിമിഷത്തിന് സാക്ഷ്യം വഹിച്ചതിന്റെ ആഹ്ലാദം അവർ മറച്ചുവെച്ചില്ല. 55 പെൺകുട്ടികളാണ് ഈ വർഷം പ്ലസ് വണ്ണിന് പ്രവേശനം നേടിയത്. ട്രയൽ അലോട്ട്മെന്റ് കൂടി കഴിയുന്നതോടെ കൂടുതൽ കുട്ടികൾ എത്തുമെന്നാണ് അധ്യാപകർ പ്രതീക്ഷിക്കുന്നത്.
പയ്യാനക്കൽ സ്വദേശിയും ആംഗ്ലോ ഇന്ത്യൻസ് ഗേൾസ് സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി വിജയിച്ച കെ. ശിവാനിയാണ് ആദ്യം സ്കൂളിൽ പ്രവേശനം നേടിയ പെൺകുരുന്ന്. ശിവാനിയുടെ തീരുമാനം തങ്ങളെ ഞെട്ടിച്ചുവെന്നായിരുന്നു സ്കൂൾ അധികൃതരുടെ അഭിപ്രായം. പ്ലസ് വൺ കമ്പ്യൂട്ടർ സയൻസാണ് ശിവാനി എടുത്തത്. മിക്സഡ് സ്കൂളാക്കുക എന്നത് കുറച്ചുകൂടി നേരത്തേ എടുക്കേണ്ട തീരുമാനമായിരുന്നു എന്നാണ് പ്രിൻസിപ്പൽ ഫാ. സൂരജ് ഡൊമിനികിന്റെ പ്രതികരണം. ആദ്യദിവസം ഉച്ചവരെയേ ക്ലാസുണ്ടായിരുന്നുള്ളൂ. ഇനിയുള്ള ദിവസങ്ങളിൽ പതിവു പോലെ രാവിലെ 9.00 മുതൽ വൈകീട്ട് 4.30 വരെയാണ് ക്ലാസുകൾ നടക്കും. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന പൊതുവിദ്യാലയങ്ങളിൽ ഒന്നായ ഈ സ്കൂളിൽ അടുത്ത അധ്യയന വർഷം മുതൽ അഞ്ചാംക്ലാസിലേക്കും പെൺകുട്ടികൾക്ക് പ്രവേശനം നൽകാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.