ദോഹ: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ കീഴടക്കി ഖത്തരി പർവതാരോഹകയായ ശൈഖ അസ്മ ആൽഥാനി. 8586 മീറ്റർ ഉയരമുള്ള കാഞ്ചൻജംഗ കീഴടക്കുന്ന ആദ്യ അറബ് വനിതയെന്ന ഖ്യാതിയും ഇനി ശൈഖ അസ്മക്ക് സ്വന്തമായി. സമ്മിറ്റ്, സമ്മിറ്റ്, സമ്മിറ്റ്... ആൻഡ് വാട്ട് എ പീക്ക് ഇറ്റ് വാസ് എന്നായിരുന്നു മേഘങ്ങൾക്കിടയിൽനിന്നുള്ള ചിത്രത്തിനൊപ്പം ശൈഖ അസ്മ ആൽഥാനി ഇൻസ്റ്റഗ്രാമിൽ രേഖപ്പെടുത്തിയത്. '14 പീക്ക്സ്, നതിങ് ഇസ് ഇമ്പോസിബിൾ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെൻററിയുടെ പിന്നിൽ പ്രവർത്തിച്ച നിർമൽ പർജ എന്ന നിംസ്ദായും ശൈഖ അസ്മ ആൽഥാനിക്കൊപ്പം കാഞ്ചൻജംഗയിലേക്കുള്ള സംഘത്തിലുണ്ടായിരുന്നു.
ഈ വർഷം ആദ്യത്തിൽ അൻറാർട്ടിക്കയിലെ മൗണ്ട് വിൻസണിൽ ശൈഖ അസ്മ ആൽഥാനി കാലുകുത്തുകയും ഖത്തർ പതാക നാട്ടുകയും ചെയ്തിരുന്നു. ഖത്തരി പർവതാരോഹകയുടെ നേട്ടത്തിൽ ഖത്തർ ഒളിമ്പിക് കമ്മിറ്റിയും പങ്കുചേർന്നു. പുതിയ അറബ് നേട്ടമെന്നായിരുന്നു ക്യു.ഒ.സി ട്വീറ്റ് ചെയ്തത്. നേപ്പാളിനും ഇന്ത്യക്കുമിടയിലാണ് കാഞ്ചൻജംഗ സ്ഥിതി ചെയ്യുന്നത്. ഈ കൊടുമുടിയേറുന്ന ആദ്യ അറബ് വനിതയെന്ന നേട്ടത്തിൽ അഭിമാനിക്കുന്നതായും ഭാവിയിൽ കൂടുതൽ ഉയരങ്ങളിലെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശൈഖ അസ്മ ആൽഥാനി പ്രതികരിച്ചു.
ഹിമാലയത്തിന്റെ മാറ്റർഹോൺ എന്നറിയപ്പെടുന്ന നേപ്പാളിലെ അമാ ദബ്ലാം കൊടുമുടിയും അവർ കഴിഞ്ഞ വർഷം കീഴടക്കിയിരുന്നു. അമാ ദബ്ലാമിന്റെ ഉച്ചിയിലെത്തുന്ന മൂന്നാമത് ഖത്തരിയും ആദ്യ ഖത്തരി വനിതയുമാണ് ശൈഖ അസ്മ ആൽഥാനി. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഏറെയുള്ളതിനാൽ എവറസ്റ്റ് കൊടുമുടിയേക്കാൾ പ്രയാസമേറിയതാണ് അമാ ദബ്ലാം കൊടുമുടി. 6812 മീറ്ററാണ് അമാ ദബ്ലാമിന്റെ ഉയരം. അതേ വർഷംതന്നെ ലോകത്തിലെ ഉയരംകൂടിയ ഏറ്റവും വലിയ പർവതമായ മൗണ്ട് ധൗലഗിരി, മൗണ്ട് മനാസ്ലു എന്നിവയും ശൈഖ ആൽഥാനി കീഴടക്കിയിരുന്നു. ഓക്സിജനില്ലാതെ ഈ പർവതം കീഴടക്കുന്ന പ്രഥമ അറബ് വനിതകൂടിയാണ് ശൈഖ അസ്മ ആൽഥാനി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.