ദോഹ: 24 മണിക്കൂർ ഇടവേളക്കുള്ളിൽ ലോകത്തിലെ ഏറ്റവും ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന രണ്ട് കൊടുമുടികൾ കീഴടക്കി ഖത്തറിെൻറ പർവതാരോഹക ശൈഖ അസ്മ ആൽഥാനി. ആദ്യം ഏറ്റവും ഉയരമുള്ള എവറസ്റ്റും, പിന്നാലെ ഉയരത്തിൽ നാലാമതുള്ള ലോത്സെയും കാൽകീഴിലാക്കിയാണ് ശൈഖ അസ്മ സാഹസിക ലോകത്ത് വീണ്ടും അതിശയമായത്.
മേയ് 27ന് അതിരാവിലെയായിരുന്നു ശൈഖ അസ്മയും സംഘവും 8849 മീറ്റർ ഉയരത്തിൽ കത്തിജ്വലിക്കുന്ന എവറസ്റ്റിെൻറ ഉച്ചിയിൽ ഖത്തറിെൻറ ദേശീയ പതാക ഉയർത്തിയത്. തൊട്ടടുത്ത ദിവസം രാവിലെ 11ഓടെ ഹിമാലയത്തിൽ എവറസ്റ്റിനരികിലായി നിലകൊള്ളുന്ന 8,516 മീറ്റർ ഉയരത്തിലെ ലോത്സെയിലും ശൈഖ അസ്മയും സംഘവുമെത്തി. ഇരു കൊടുമുടികളും കീഴടക്കുന്ന ആദ്യ ഖത്തരി വനിതയെന്ന റെക്കോഡും തുന്നിചേർത്താണ് ശൈഖ അസ്മ തിരികെയിറങ്ങിയത്.
ഖത്തറിെൻറ മറൂൺ പതാകയും പിടിച്ച് എവറസ്റ്റിന് മുകളിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ശൈഖ അസ്മ സന്തോഷം പങ്കുവെച്ചു. 'എവറസ്റ്റ്... കുറേനാളായി ഞാൻ കാണുന്ന സ്വപ്നം പൂവണിഞ്ഞു. വലിയ സ്വപ്നങ്ങൾ കാണാൻ മടിക്കരുത്. ഒരിക്കൽ അത് ചെയ്തുകഴിഞ്ഞാൽ, പിന്നീട് എന്തും സാധ്യമാക്കാനുള്ള ദൃഢനിശ്ചയം നിങ്ങളിലുണ്ടാവും. നിങ്ങൾക്ക് മുന്നിലൊരു തീരുമാനമുണ്ടെങ്കിൽ അത് നേടിയെടുക്കാൻ ഒരുപിടി വഴികളുമുണ്ടാവും' -കാലങ്ങളായുള്ള പ്രയത്നവും സ്വപ്നവും സാക്ഷാത്കരിച്ച ശേഷം ശൈഖ അസ്മ കുറിച്ച വാക്കുകൾ ഇങ്ങനെയായിരുന്നു.
ദുഷ്കരമായ കൊടുമുടികളും, പർവതങ്ങളും, ഉത്തര-ദക്ഷിണ ധ്രുവങ്ങളും താണ്ടി ചരിത്രം കുറിക്കാനായി ഇറങ്ങി പുറപ്പെട്ട സാഹസിക മേയ് മാസം ആദ്യത്തിലാണ് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ കീഴടക്കിയത്. 8586 മീറ്റർ ഉയരമുള്ള കാഞ്ചൻജംഗ കീഴടക്കുന്ന ആദ്യ അറബ് വനിതയെന്ന ഖ്യാതിയോടെയായിരുന്നു ഇവരുടെ നേട്ടം.
'14 പീക്ക്സ്, നതിങ് ഇസ് ഇമ്പോസിബിൾ' എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെൻററിയുടെ പിന്നിൽ പ്രവർത്തിച്ച നിർമൽ പർജ എന്ന നിംസ്ദായും ശൈഖ അസ്മാ ആൽഥാനിക്കൊപ്പം എവറസ്റ്റിനും ലോത്സെക്കും മുകളിലുമുണ്ടായിരുന്നു. ഈ വർഷം ആദ്യത്തിൽ അൻറാർട്ടിക്കയിലെ മൗണ്ട് വിൻസണിൽ ശൈഖ അസ്മാ ആൽഥാനി കാല് കുത്തുകയും ഖത്തർ പതാക നാട്ടുകയും ചെയ്തിരുന്നു. ഖത്തരി പർവതാരോഹകയുടെ നേട്ടത്തിൽ ഖത്തർ ഒളിമ്പിക് കമ്മിറ്റിയും പങ്കുചേർന്നു.
സാഹസികതകൾ ശീലമാക്കിയ ശൈഖ അസ്മ ആൽഥാനി, ലോകത്തെ ഏഴ് വലിയ കൊടുമുടികളും ദക്ഷിണ-ഉത്തര ധ്രുവങ്ങളും കീഴടക്കി ഗ്രാൻഡ്സ്ലാം ചലഞ്ച് പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ദൈർഘ്യമേറിയ പർവത സഞ്ചാരത്തിന് ഇറങ്ങി തിരിച്ചത്. എവറസ്റ്റ്, വിൻസൺ മാസിഫ്, സൗത് പോൾ എന്നിവ 2022ലും, അകൊൻകാഗ്വേ (2019), ഉത്തര ധ്രുവം (2018), കിളിമഞ്ചാരോ (2014), മൗണ്ട് എൽബ്രസ് (2021) എന്നീ വർഷങ്ങളിൽ പൂർത്തിയാക്കി. ഇനി ഡിനാലിയും പുനാക് ജയയും കൂടി കീഴടക്കുന്നതോടെ ഗ്രാൻഡ്സ്ലാം നേട്ടത്തിന് അവകാശയായി മാറും.
കഴിഞ്ഞ വർഷാദ്യം എവറസ്റ്റ് കൊടുമുടി കാൽകീഴിലാക്കാനായി പുറപ്പെട്ടെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് ലക്ഷ്യത്തിൽ നിന്നും പിൻമാറുകയായിരുന്നു. 2018ലാണ് യൂറോപ്പിലെയും മധ്യപൂർവ മേഖലയിലെയും വനിതകളുടെ സംഘത്തിനൊപ്പം ഉത്തര ധ്രുവത്തിലുമെത്തിയത്. യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ മൗണ്ട് എൽബ്രസ്, നേപ്പാളിലെ മനാസ്ലു, എവറേസ്റ്റിനേക്കാൾ ദുഷ്കരം എന്ന് വിശേഷിപ്പിക്കുന്ന 6812 മീറ്റർ ഉയരമുള്ള അമാ ദബ്ലാം, മൗണ്ട് ധൗലഗിരി എന്നിവയും ശൈഖ അസ്മ കീഴടക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.