മലപ്പുറം: ‘‘ഇവിടെ ഞങ്ങൾക്ക് എല്ലാമുണ്ട്. വലിയ വീടും സൗകര്യങ്ങളും. ഉണ്ണാനും ഉടുക്കാന ും മുട്ടില്ല. ഒരു സൂക്കേട് വന്നാൽ കൊണ്ടുപോവാനും കൂട്ടിരിക്കാനും ആൾക്കാരുണ്ട്. പക്ഷേ, പട ്ടിണിയാണെങ്കിലും സ്വന്തം കൂരയിലെ കീറപ്പായയിൽ കിടക്കുമ്പോഴുണ്ടാവുന്ന സുഖം എവിടെ ന ിന്ന് കിട്ടാൻ’’ -മൂന്നു പേരുടെ ജീവനെടുത്ത കോട്ടക്കുന്ന് ദുരന്തത്തെത്തുടർന്ന് വീട് വി ട്ടിറങ്ങിയ സരോജിനിയമ്മ ഇത് പറയുമ്പോൾ കളിക്കൂട്ടുകാരി പാത്തുമ്മ തലയാട്ടി. ആയുസ്സി നിടെ വാടകക്ക് പോലും മാറിത്താമസിക്കേണ്ടിവരുമെന്ന് ചിന്തിച്ചിട്ടില്ലാത്ത ഇവർ ഒരു മാസത്തിലധികമായി ദുരിതാശ്വാസക്യാമ്പിലാണ്.
ഇവരടക്കം ഏഴ് കുടുംബങ്ങൾ ഈ ഓണക്കാലത്തും താമസിക്കുന്നത് ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന, മലപ്പുറത്തെ മുൻ നഗരസഭാധ്യക്ഷൻ കെ.പി. മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ്. അപകടഭീഷണി നിലനിൽക്കുന്നതായി ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരിക്കുന്ന പ്രദേശത്തേക്ക് തിരിച്ചുപോവരുതെന്നാണ് 75കാരി സരോജിനിക്കും 73 വയസ്സുള്ള പാത്തുമ്മക്കും ലഭിച്ച നിർദേശം.
കുഞ്ഞുനാൾ തൊട്ടെ അടുത്തയറിയാവുന്നവരാണ് മുതുവീട്ടിൽ സരോജിനിയമ്മയും മനയങ്ങാടൻ പാത്തുമ്മയും. ജീവിതകഥ ഏറെക്കുറെ സമാനം. വിധവകളായ ഇരുവരും തനിച്ചായിരുന്നു താമസം. ഭർത്താക്കന്മാർ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. രണ്ടുപേർക്കും ഓരോ പെൺമക്കളുണ്ട്. ഇവർ ഭർതൃവീട്ടിലാണ്. 12ാം വയസ്സിലായിരുന്നു പാത്തുമ്മയുടെ വിവാഹം. രണ്ട് വർഷം കഴിഞ്ഞപ്പോൾ ഭർത്താവ് വസൂരി ബാധിച്ച് മരിച്ചു. വിധവയായി ജീവിക്കാൻ തുടങ്ങിയിട്ട് 59 കൊല്ലം. ആടുകളെ വളർത്തിയാണ് ഉപജീവനം കണ്ടെത്തിയിരുന്നത്.
ദുരന്തഭൂമിയിൽ ഇവയെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങുകയായിരുന്നു. കെ.എസ്.ഇ.ബി ഓഫിസിൽ തൂപ്പുകാരിയാണ് സരോജിനി. വാർധക്യത്തിനൊപ്പം രോഗങ്ങളും അലട്ടുന്നുണ്ട് രണ്ടുപേരെയും. 17 മുതിർന്നവരും ആറ് കുട്ടികളുമാണ് കോട്ടപ്പടിയിലെ വീട്ടിൽ കഴിയുന്നത്. ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതുമെല്ലാം ഒരുമിച്ച്. തിരുവോണനാളിൽത്തന്നെയാണ് ഇക്കുറി മുഹർറം നോമ്പും വരുന്നത്. ഉച്ചക്ക് ഓണസദ്യയുണ്ടാക്കും. വൈകുന്നേരത്തേക്ക് നോമ്പ് തുറ വിഭവങ്ങളൊരുക്കും. പുനരധിവാസകാര്യത്തിൽ ഇനിയും തീരുമാനമുണ്ടാവാത്തതിൽ ആശങ്കയുണ്ട്.
ആഗസ്റ്റ് 19നാണ് കോട്ടക്കുന്നിൽ മണ്ണിടിച്ചിലുണ്ടായത്. രണ്ട് സ്ത്രീകളും ഒരു കൈക്കുഞ്ഞും മരിക്കുകയും ഇവരുടെ വീട് പൂർണമായും മണ്ണിനടിയിലാവുകയും ചെയ്തു. തുടർന്ന് പ്രദേശത്തുകാരെ സ്കൂളിലേക്ക് മാറ്റുകയായിരുന്നു. സ്കൂൾ തുറന്നതോടെ ഇവർക്ക് പോവാനിടമില്ലാതായപ്പോഴാണ് മുസ്തഫ സ്വന്തം വീട് തുറന്നുകൊടുത്ത് സ്നേഹസാന്ത്വനമേകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.