പരിഷ്കൃതമെന്നു ധരിച്ച്
ഞാനിട്ട
കടുംപച്ച പാന്റ്സ് മുഴുവന്‍
തുളകളാണെന്ന്
വൈകിയാണ് അറിഞ്ഞത്.
എന്റെ പിന്നില്‍ നടന്നവര്‍
നോട്ടത്തിന്റെ വെടിയുണ്ടകള്‍
പൊട്ടിച്ച് ആ തുളകള്‍
വലുതാക്കിക്കൊണ്ടിരുന്നു.
തുളകള്‍ കൊണ്ടളക്കുമ്പോള്‍
വീട്ടിലേക്കുള്ള ദൂരം
കൂടിക്കൂടി വന്നു.
ഞാനാ തുളകളുടെ ഗര്‍ത്തത്തില്‍
വീണുകഴിഞ്ഞു.
നോട്ടങ്ങളെല്ലാം തുളകളിലേക്കെന്നുറപ്പിച്ച്
മാറുമറയ്ക്കുന്ന ഷാളിനെ
തുളകളിലേക്ക് വലിച്ചടുപ്പിച്ചു നോക്കി.
ഇല്ല ഞാന്‍ സമ്മതിക്കില്ലെന്ന്
ഷാളിനോട്
കാറ്റ് പിണങ്ങിക്കൊണ്ടിരുന്നു.
തുളകള്ക്കപ്പുറത്തുനിന്ന്
തലപൊക്കുന്ന മുഴുമുഴുപ്പുകള്
എന്നെ നോക്കി കോക്രി കാട്ടി.
ആ നിമിഷം ഈ ലോകം മുഴുവന്‍
ഒരു വലിയ തുളയാണെന്നെനിക്കു തോന്നി
ഞാന്‍ നടക്കുന്നത്
ബീച്ചിലൂടെയായിരുന്നു.
ബിക്കിനിയിട്ട മദാമ്മ
എന്നെ നോക്കി കൈവീശി.
തുളകൾ പൊത്തിയ
കൈയെടുക്കാനാവാതെ
ഞാന്‍ നിസ്സഹായയായി ചിരിച്ചു.
തുളയിലൂടെ പുറത്തുകണ്ട
ഒരു തുണ്ട് തുടയില്‍
എന്റെ മാനം വിറച്ചുനിന്നു.
പേടികൊണ്ട് നെറ്റിയില്‍
സിന്ദൂരം പൊടിഞ്ഞു.
താലി നെഞ്ചില്‍
മുഖം പൊത്തിക്കരഞ്ഞു.
ഞാനപ്പോള്‍
ഒരു ദേഹം മാത്രമായി
ആ തുളകള്ക്കിടയില്
ശ്വാസം കിട്ടാതെ കുരുങ്ങി!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.