തിരുവനന്തപുരം: 96ാം വയസ്സിൽ 100ൽ 98 മാർക്ക് നേടി കാർത്ത്യായനിയമ്മ സാക്ഷരത പരീക്ഷയിൽ ഒന്നാം സ്ഥാനക്കാരിയായി. പരിപൂർണ സാക്ഷരത എന്ന ലക്ഷ്യത്തോടെ സാക്ഷരതമിഷൻ ആവിഷ്കരിച്ച ‘അക്ഷരലക്ഷം’ പദ്ധതിയുടെ ആദ്യഘട്ട പരീക്ഷയിലാണ് ഏറ്റവും പ്രായം കൂടിയ പരീക്ഷാർഥിയായ ആലപ്പുഴ ചേപ്പാട് സ്വദേശി കാർത്ത്യായനിയമ്മ മുന്നിലെത്തിയത്.
എഴുത്തും വായനയും കണക്കും ഉൾപ്പെടുത്തി നടത്തിയ പരീക്ഷയുടെ ഒൗദ്യോഗിക ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനവും വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉച്ചക്ക് 12ന് മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ കാർത്ത്യായനിയമ്മക്ക് മുഖ്യമന്ത്രി സർട്ടിഫിക്കറ്റ് കൈമാറും.
നേരത്തേ പരീക്ഷയുടെ നടത്തിപ്പ് ഘട്ടത്തിൽതന്നെ ഏറ്റവും പ്രായം കൂടിയ പരീക്ഷാർഥി എന്ന നിലയിൽ കാർത്ത്യായനിയമ്മ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരീക്ഷയെഴുതിയ 40,440 പേരെ പിന്നിലാക്കി അവർ മുന്നിലെത്തിയത്. ഇനി നാലാം തരം തുല്യതയും പത്താം തരം തുല്യതയും ജയിക്കലാണ് കാർത്ത്യായനിയമ്മയുടെ ലക്ഷ്യം.
പരീക്ഷ എഴുതിയ 43,330ൽ 42,933 പേരും വിജയിച്ചു; 99.08 ശതമാനം. ജയിച്ചവരിൽ 37,166 പേർ സ്ത്രീകളാണ്. പട്ടികജാതി വിഭാഗത്തിൽനിന്ന് 8215 പേരും പട്ടികവർഗ വിഭാഗത്തിൽനിന്ന് 2882 പേരും ജയിച്ചവരിൽ ഉൾപ്പെടുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ വിജയിച്ചത്- 10,866. തിരുവനന്തപുരം രണ്ടാമത്- 9412.
സാക്ഷരത മിഷെൻറ തുടർവിദ്യാകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന 2010 വാർഡുകളിൽ സർവേ നടത്തി 47,241 നിരക്ഷരരെ കണ്ടെത്തിയിരുന്നു. ജില്ലകളിൽ സർട്ടിഫിക്കറ്റ് വിതരണം വാർഡുതലങ്ങളിൽ നടക്കും. അക്ഷരലക്ഷം പരീക്ഷയിൽ വിജയിക്കുന്നവർക്ക് നാലാംതരം തുല്യത കോഴ്സിന് അപേക്ഷിക്കാം. പദ്ധതിയുടെ രണ്ടാംഘട്ടം ഒരു ജില്ലയിലെ തെരഞ്ഞെടുത്ത ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നടപ്പാക്കുമെന്ന് സാക്ഷരത മിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.