യുഎസിലെ എഞ്ചിനീയറിങ് ജോലി ഉപേക്ഷിച്ച് മുരിങ്ങ കൃഷിയിലേക്ക്; ഇന്ന് യുവാവിന്‍റെ വാർഷിക വരുമാനം 36 ലക്ഷം
കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് കണ്ടന്‍റ് ക്രിയേഷനിലേക്കും കൃഷിയിലേക്കുമുൾപ്പെടെ ഇഷ്ടമുള്ള പാഷനേറ്റായ മേഖലകളിലേക്ക് നീങ്ങി വിജയം കൈവരിച്ച നിരവധി പേരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. അത്തരത്തിൽ യുഎസിലെ എഞ്ചിനിയറിങ് ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിഞ്ഞ സാഗർ ഖാരെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന ജോലി ഉപേക്ഷിച്ച് മഹാരാഷ്ട്ര സ്വദേശിയായ സാഗർ കൃഷിയിലേക്കിറങ്ങിയപ്പോൾ അദ്ദേഹം സൃഷ്ടിച്ചത് വലിയൊരു മാതൃകയാണ്. ബിടെക് പഠനത്തിന് ശേഷമാണ് സാഗർ സോഫ്റ്റ്‍വെയർ എഞ്ചിനീയറായി യുഎസ്സിലേക്ക് പോയത്.
ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന് കൃഷി ചെയ്യാൻ തീരുമാനിച്ചപ്പോൾ സാഗർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്ത് കൃഷി ചെയ്യും എന്നായിരുന്നു. ഇത് പിന്നീട് ചെന്നെത്തിയത് 36 ലക്ഷം വാർഷിക വരുമാനം ലഭിക്കുന്ന മുരിങ്ങ കൃഷിയിലേക്കാണ്. ഏതൊരു കൃഷി ചെയ്യുന്നതിനു മുമ്പും മികച്ച പഠനം ആവശ്യമാണെന്ന് സാഗർ പറഞ്ഞു. തുകൊണ്ചു തന്നെ മികച്ച നിരീക്ഷണങ്ങളും പഠനങ്ങളും നടത്തിയതിനു ശേഷമാണ് സാഗർ മുരിങ്ങ കൃഷിയിലേക്ക് തിരിഞ്ഞത്.
ഇന്ന് സാഗറിന്റെ 5 ഏക്കർ ഫാമിൽ നിന്നുള്ള വാർഷിക വിറ്റുവരവ് ഏകദേശം 36 ലക്ഷം രൂപയാണ്. ഇതിൽ ഒരു ഏക്കറിൽ നിന്നുള്ള മുരിങ്ങയില വിൽപ്പനയിലൂടെ 12 ലക്ഷം രൂപയും, മുരിങ്ങക്കായയിലൂടെ 17 ലക്ഷം രൂപയും, വിത്ത് വിൽപ്പനയിലൂടെ 7 ലക്ഷം രൂപയും ലഭിക്കുന്നു. തൊഴിലാളികളുടെ കൂലിയും വളച്ചെലവുകളും മറ്റ് കൃഷി ചെലവുകളും കഴിഞ്ഞ് ഏകദേശം 30 ലക്ഷം രൂപയാണ് അദ്ദേഹത്തിന് ലാഭമായി ലഭിക്കുന്നത്.
ആഭ്യന്തര വിപണിക്ക് പുറമെ അന്താരാഷ്ട്ര തലത്തിലും മുരിങ്ങയിലക്കും മുരിങ്ങക്കുമുള്ള ആവശ്യകത വളരെ വലുതാണ്. ആഗോള മുരിങ്ങ ആവശ്യകതയുടെ 80 ശതമാനത്തോളവും ഇന്ത്യയിൽ നിന്നാണ്. ഉണങ്ങിയ മുരിങ്ങയില പൊടിച്ച് കിലോക്ക് 500 മുതൽ 600 രൂപ നിരക്കിൽ ഹോൾസെയിൽ വ്യാപാരികൾക്കും ഓർഗാനിക് സ്റ്റോറുകൾക്കുമാണ് സാഗർ നേരിട്ട് നൽകുന്നത്. സുരക്ഷിതമായ കോർപ്പറേറ്റ് കരിയർ ഉപേക്ഷിച്ച് സ്വന്തം മണ്ണിൽ വിജയം കൊയ്ത സാഗർ ഖാരെയുടെ കഥ ഇന്ന് യുവതലമുറക്ക് വലിയൊരു പ്രചോദനമായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.