തെറ്റുപറ്റാത്തവരില്ല. തെറ്റിൽനിന്ന് ഖേദിച്ച് മടങ്ങുന്നവരാണ് ഉത്തമർ. ഖേദിച്ചുമടക്കമാണ് പശ്ചാത്താപത്തിെൻറ പൊരുൾ. വിശ്വാസം ഹൃദയത്തിലാണ്. പാപങ്ങൾ ഹൃദയത്തെ ബാധിക്കാനിടയുള്ള മാലിന്യങ്ങളാണ്. അവ നീക്കം ചെയ്യലാണ് മുന്നോട്ടുള്ള വിശുദ്ധ ജീവിതത്തിന് അനിവാര്യം. അതിനുള്ള മരുന്നാണ് പശ്ചാത്താപം അഥവാ തൗബ. വിശ്വാസിയുടെ ശീലമായിരിക്കണം അത്.
വിശ്വാസികളേ, നിങ്ങൾ എല്ലാവരും അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുവിൻ എന്ന് ഖുർആൻ ആഹ്വാനം ചെയ്യുന്നുണ്ട് (അന്നൂർ അധ്യായം, സൂക്തം: 31). മുഹമ്മദ് നബി (സ) പറയുന്നു: വിശ്വാസി ഒരു തെറ്റ് ചെയ്താൽ അവെൻറ ഹൃദയത്തിൽ ഒരു കറുത്ത പുള്ളി വീഴുകയായി. അവൻ ഉടനെ പശ്ചാത്തപിച്ചാൽ പ്രസ്തുത പുള്ളി നീങ്ങി ഹൃദയം തിളങ്ങും. ഇല്ലെങ്കിൽ ക്രമേണ ആ പുള്ളി വലുതായി വന്ന് അവെൻറ ഹൃദയത്തെ മൂടും. ഹൃദയം കടുത്തുപോകാൻ അത് കാരണവുമാകും.
പശ്ചാത്തപിക്കുന്നവരെ സ്രഷ്ടാവിന് ഏറെ ഇഷ്ടമാണ്. പശ്ചാത്താപത്തിന് ഏറ്റവും പറ്റിയ സന്ദർഭമാണ് റമദാൻ. തന്നെക്കാളും വലിയ തെറ്റുകൾ ചെയ്തവർക്ക് പൊറുത്തു കൊടുക്കുന്നവനായ കാരുണ്യവാനായ അല്ലാഹു തനിക്കും പൊറുത്തുതരുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് പശ്ചാത്തപിക്കേണ്ടത്. പശ്ചാത്താപം സ്വീകരിക്കാൻ നാല് നിബന്ധനകളുണ്ട്. ഒന്ന്: ചെയ്തുപോയ പാപങ്ങളെക്കുറിച്ച് ഖേദമുണ്ടാവുക. രണ്ട്: ദോഷങ്ങളിൽനിന്ന് അകന്നുനിൽക്കുക. പാപത്തിൽനിന്ന് കരകയറാതെ അതിൽതന്നെ അഭിരമിച്ചുകൊണ്ട് പശ്ചാത്താപം നടത്തുന്നവർ അല്ലാഹുവിനെ പരഹസിക്കുകയാണ് ചെയ്യുന്നത്.
മൂന്ന്: ഇനി പാപം ചെയ്യില്ലെന്ന് ദൃഢനിശ്ചയം ചെയ്യൽ. നാല്: മനുഷ്യരുമായി ബന്ധപ്പെട്ട ബാധ്യതകൾ പരിഹരിക്കുക. അപരനോട് സാമ്പത്തിക ക്രമക്കേടുകളാണ് ചെയ്തതെങ്കിൽ അത് തിരിച്ചുകൊടുത്തശേഷമേ പശ്ചാത്തപിച്ചിട്ട് കാര്യമുള്ളൂ. മറ്റൊരാളെ പറ്റി ഏഷണിയും പരദൂഷണവും പറഞ്ഞുനടന്നതാണെങ്കിൽ അയാളെ കണ്ട് അതും പൊരുത്തപ്പെടുവിച്ച ശേഷമാകണം പശ്ചാത്താപം. അഥവാ മനുഷ്യരോടുചെയ്ത പാപം മനുഷ്യരെക്കണ്ട് പരിഹരിച്ചാലേ ദൈവം അവെൻറ പശ്ചാത്താപം സ്വീകരിക്കൂവെന്നർഥം. മരണാസന്നനാകുന്നതുവരെ പശ്ചാത്താപം നടത്താതെ കാത്തുനിന്ന് ജീവൻ ചക്രശ്വാസം വലിക്കുമ്പോൾ നടത്തുന്ന പശ്ചാത്താപവും അല്ലാഹു സ്വീകരിക്കുന്നതല്ലെന്ന് ഖുർആൻ പഠിപ്പിക്കുന്നു.
റഫീഖ് റഹ്മാൻ മൂഴിക്കൽ (ഖത്തീബ്, കനിവ് മസ്ജിദ് മെഡി. കോളജ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.