അഹല്യാമോക്ഷം

ബാലന്മാരായ രാമലക്ഷ്മണന്മാർ വിശ്വാമിത്രനോടൊപ്പം ജനക രാജധാനിയിലേക്ക് പോകുന്ന സന്ദർഭം. വഴിയിൽക്കണ്ട പഴയൊരു ആശ്രമത്തെ മുനി കുമാരന്മാർക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തു. ഗൗതമ മഹർഷിയുടെയും ഭാര്യ അഹല്യയുടെയും ആശ്രമം. ഒരിക്കൽ ദേവരാജാവായ ഇന്ദ്രന് അഹല്യയുടെ സൗന്ദര്യം കണ്ട് മോഹമുണ്ടായി.

മഹർഷി ഇല്ലാത്ത സമയംനോക്കി അദ്ദേഹത്തിെൻറ വേഷത്തിൽവന്ന് ഇന്ദ്രൻ അഹല്യയെ പ്രാപിച്ചു (ഇന്ദ്രനെ തിരിച്ചറിഞ്ഞിട്ടും അദ്ദേഹത്തെ പ്രാപിക്കാൻ അഹല്യ ഉത്സാഹിച്ചെന്ന് വാല്മീകി രാമായണം). ആശ്രമത്തിന് പുറത്തിറങ്ങിയ ഇന്ദ്രൻ, തീർഥസ്നാനം കഴിഞ്ഞ് ചമതയും ദർഭയും ശേഖരിച്ച് തിരിച്ചുവരുന്ന മഹർഷിയുടെ മുന്നിൽപ്പെട്ടു. തെൻറ രൂപം ധരിച്ച് അകൃത്യത്തിലേർപ്പെട്ട ഇന്ദ്രെൻറ  ലൈംഗികശേഷി മുനി ശപിച്ച് ഇല്ലാതാക്കി.

അനേകായിരം വർഷങ്ങൾ ആഹാരമില്ലാത്തവളായി, തപസ്സു ചെയ്യുന്നവളായി, ചാരത്തിൽ കിടക്കുന്നവളായി, മറ്റാർക്കും കാണാനാകാതെ ഘോരവനത്തിൽ ഏകാകിയായി കഴിയാൻ ഇടവരട്ടെ എന്ന് ഗൗതമൻ അഹല്യയെ ശപിച്ചു. ശ്രീരാമൻ ഈ ഘോരവനത്തിലേക്ക് വരുമ്പോൾ ശാപമോക്ഷം കിട്ടുമെന്നും അറിയിച്ചു. ഒടുവിൽ രാമെൻറ പാദസ്പർശമേറ്റ് അഹല്യക്ക് പഴയരൂപം തിരിച്ചു കിട്ടുന്നു.

പ്രകൃത്യായുള്ള വാസനകളും ചോദനകളും എല്ലാ ജീവജാലങ്ങളിലുമുണ്ട്. ഉദ്ദേശ്യങ്ങളറിഞ്ഞ് അതിനെ വിവേകപൂർവം വിനിയോഗിക്കുകയാണ് വേണ്ടത്. വിവേചനരഹിതമായി നിയന്ത്രണങ്ങളേതുമില്ലാതെ തുറന്നുവിട്ടാൽ ആവാസവ്യവസ്ഥയെ അത് താറുമാറാക്കും. അത്തരം ഭോഗവാസനകളുടെ, ഇന്ദ്രിയകാമനകളുടെ ഇരുളിൽനിന്ന് വിവേകത്തിെൻറ പ്രകാശത്തിലേക്കാണ് രാമൻ അഹല്യയെ മോചിപ്പിക്കുന്നത്.    

പരമ്പരാഗത വിശ്വാസപ്രമാണങ്ങളിൽപ്പെട്ടതാണ് ശാപവും അതിൽനിന്നുള്ള വിമോചനവും. വ്യക്തികളുടെ പാകപ്പിഴകളും കുറവുകളും പരിഹരിക്കുന്നതിനുള്ള സംസ്കരണപ്രക്രിയയുടെ തലം കൂടി അതിലുണ്ട്. എല്ലാവരിലും കുടികൊള്ളുന്ന അനന്ത സാധ്യതകളെ തുച്ഛവും സങ്കുചിതവുമായ ഭോഗവാസനകളിൽ തളച്ചിടുന്നത് മനുഷ്യർക്ക് അഭികാമ്യമല്ല.

അർഥകാമങ്ങൾ ധർമാനുസൃതമായിരിക്കണം എന്നാണ് ഭാരതീയമതം. നിരന്തരമായ സാധനകളിലൂടെയും ഉപാസനകളിലൂടെയും അനേകകാലം സംസ്കരണപ്രക്രിയക്ക് വിധേയമായതുകൊണ്ടാണ് പഞ്ചകന്യകമാരിൽ അഹല്യയെ ഉൾപ്പെടുത്തുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.