സൗദി ആഭ്യന്തര മന്ത്രിയും
സുപ്രീം ഹജ്ജ് കമ്മിറ്റി
ചെയർമാനുമായ അമീർ
അബ്ദുൽ അസീസ് ബിൻ സഊദ്
മക്ക: അടുത്ത വർഷത്തേക്കുള്ള ഹജ്ജ് സീസൺ ഒരുക്കം ചൊവ്വാഴ്ച (ജൂൺ 10, ദുൽഹജ്ജ് 14) ആരംഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സഊദ് പറഞ്ഞു. ദൈവത്തിന്റെ അതിഥികളെ സേവിക്കുന്നതിന്റെ ബഹുമതി അനുഭവിച്ചുകൊണ്ട് ഒരു ടീമായി പ്രവർത്തിച്ച സുരക്ഷ, സൈനിക മേഖലകളുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ഈദുൽ അദ്ഹ, ഹജ്ജ് സീസൺ പദ്ധതികൾ വിജയിച്ച ഈ അവസരത്തിൽ വിവിധ സുരക്ഷ, സൈനിക രംഗങ്ങളിൽനിന്ന് ഹജ്ജ് സുരക്ഷ പദ്ധതികൾ നടപ്പാക്കുന്നതിൽ പങ്കെടുത്തവർക്ക് സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും അഭിനന്ദനങ്ങൾ അറിയിച്ചു.
ഹജ്ജ് പദ്ധതികളുടെ വിജയം ഭരണകൂടം വിവിധ വകുപ്പുകൾക്കിടയിലും വിഭവസമാഹരണത്തിലും നടത്തിയ ഏകോപന ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്. മുൻകൂട്ടിയുള്ള ആസൂത്രണം, ഫലപ്രദമായ നടപ്പാക്കൽ, സാങ്കേതികവിദ്യയുടെ ഉപയോഗം, തീർഥാടകരിൽനിന്നും ഹജ്ജ് ദൗത്യങ്ങളിൽനിന്നുമുള്ള സഹകരണവും അവബോധവും എന്നിവ വിജയകരവും സംഘടിതവുമായ ഹജ്ജ് സീസണിന്റെ നടത്തിപ്പിന് സഹായിച്ചതായി ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.
തീർഥാടകരെ സേവിക്കുന്നതിൽ എല്ലാ വകുപ്പുകളും അവരുടേതായ പങ്ക് വഹിച്ചു. സുരക്ഷാസേന സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്തു. ആരോഗ്യ മേഖല ഗുണനിലവാരമുള്ള സേവനങ്ങൾ നൽകി, പൊതുസേവനങ്ങൾ ഉയർന്ന കാര്യക്ഷമതയോടെ നൽകി, നിർദ്ദിഷ്ട സമയക്രമങ്ങളും കൃത്യമായ സംഘാടനവും അനുസരിച്ച് സുഗമമായ ചലനവും ഗതാഗതവും ഉറപ്പാക്കി, ഇതെല്ലാം ഹജ്ജിന്റെ കാര്യക്ഷമമായ സംഘാടനത്തിന് കാരണമായെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.