കുട്ടികൾക്കുമേൽ നാം അടിച്ചേൽപിക്കുന്ന പല നിബന്ധനകളും നിർബന്ധങ്ങളും അവരിൽ പ്രതികൂല മനോഭാവമുണ്ടാക്കുമെന്ന് എന്നേ തെളിയിക്കപ്പെട്ടതാണ്. സത്യസന്ധത പോലുള്ള ഗുണങ്ങൾ അവരിൽ വളർത്താൻ ബോധപൂർവമായുള്ള ഇടപെടൽതന്നെ വേണം.
പറഞ്ഞുകൊടുക്കുന്നതിനെക്കാൾ, അവർ വീട്ടിൽനിന്ന് കണ്ടു മനസ്സിലാക്കിയായിരിക്കും ഇത്തരം നല്ല ശീലങ്ങൾ പകർത്തുക. കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ ഉദ്ദേശിച്ച് ചെയ്യുന്നവ വിപരീത ഫലം ഉളവാക്കിയേക്കാം. കുട്ടികളോട് ചെയ്യരുതാത്ത അത്തരം ചില കാര്യങ്ങൾ ഇതാ:
പേടിപ്പിച്ചും ശിക്ഷിച്ചും സത്യസന്ധത പരിശീലിപ്പിക്കാൻ ശ്രമിച്ചാൽ കുട്ടികൾ പലതും ഒളിച്ചുവെക്കും. ശിക്ഷ പേടിച്ച് സത്യസന്ധതയും അച്ചടക്കവും പ്രകടിപ്പിക്കുന്ന കുട്ടികൾ അതിന്റെ മൂല്യം മനസ്സിലാക്കാതെപോകുന്നു. അതുകൊണ്ട് തെറ്റുകൾ അംഗീകരിക്കാനും ഏറ്റെടുക്കാനും അവരെ സഹായിക്കണം.
പ്രതീക്ഷകളുടെ ഉയർന്ന മാനദണ്ഡം മുന്നിൽവെച്ച് കുട്ടികളെ സമ്മർദത്തിലാക്കരുത്. പഠനത്തിലും സ്പോർട്സിലും പെരുമാറ്റത്തിലുമെല്ലാം ഏറ്റവും ഉയർന്ന പ്രകടനം കാഴ്ചവെക്കണമെന്ന് സമ്മർദം ചെലുത്തിയാൽ, രക്ഷിതാക്കളെ നിരാശപ്പെടുത്താതിരിക്കാൻ അവർ കള്ളം കാണിക്കാൻ സാധ്യതയുണ്ട്.
കുട്ടികളുടെ പ്രവർത്തനങ്ങൾ അമിതമായി നിരീക്ഷിക്കുക, അവരുടെ സാധനങ്ങൾ അമിതമായി പരിശോധിക്കുക, അവരുടെ ദിവസത്തെക്കുറിച്ച് വല്ലാതെ ചോദ്യംചെയ്യുക എന്നിവയുണ്ടായാൽ അവർ സത്യസന്ധമായി പെരുമാറാൻ സാധ്യത കുറയും. അതേസമയം, സ്വകാര്യത നൽകുകയെന്നാൽ പൂർണ സ്വാതന്ത്ര്യം നൽകലല്ല.
രക്ഷിതാക്കളുടെ ഓരോ പ്രവൃത്തിയും അനുകരിക്കാൻ ശ്രമിക്കുന്ന കുഞ്ഞുങ്ങൾ, അവരുടെ കൊച്ചു കള്ളങ്ങൾ വരെ അനുകരിച്ചേക്കാം. ‘‘ഞാൻ വീട്ടിലില്ലെന്ന് പറയൂ’’, ‘‘ഞാൻ മറന്നു പോയി’’ തുടങ്ങിയ കള്ളങ്ങൾ കേൾക്കുന്ന കുട്ടികൾ, അത് സാധാരണമാണെന്ന് കണ്ടീഷൻ ചെയ്യപ്പെടും.
തങ്ങളുടെ ചിന്തകളും വികാര പ്രകടനങ്ങളും രക്ഷിതാക്കൾ നിസ്സാരമായി കാണുന്നുവെന്ന് തോന്നിയാൽ കുട്ടികൾ മനസ്സു തുറക്കാൻ വിസമ്മതിക്കും. ‘‘ഇത്ര സില്ലിയാകല്ലേ’’, ‘‘ഓവറാക്കല്ലേ’’, ‘‘നിർത്തിക്കോ നിന്റെ കരച്ചിൽ’’ എന്നതുപോലുള്ള പ്രസ്താവനകൾ ഒഴിവാക്കണം. എത്ര ചെറിയ കാര്യവുമാകട്ടെ, അവരെ കേൾക്കുന്നവരായിരിക്കണം രക്ഷിതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.