കൗമാരക്കാരായ മക്കളുമായുള്ള ആശയവിനിമയത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരായിരിക്കും നമ്മുടെ രാജ്യത്തെ മിക്ക രക്ഷിതാക്കളും. രക്ഷിതാക്കളുടെ നിയന്ത്രണത്തിൽ നിന്ന് പുറത്തുപോകാൻ കുട്ടികൾക്ക് നിരന്തര പ്രേരണ തോന്നുന്ന സമയമാണ് കൗമാരം. അതുകൊണ്ടുതന്നെ മാതാപിതാക്കളും കുട്ടികളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ആശയവിനിമയ ശൈലിയിലെ ചെറിയ മാറ്റങ്ങൾ കൊണ്ട് വാദപ്രതിവാദ സംഭാഷണങ്ങളെ ബഹുമാനമുള്ള സംഭാഷണങ്ങളാക്കി മാറ്റാനാകും. പരസ്പര ബഹുമാനത്തോടുള്ള ആശയവിനിമയത്തിലേക്കുള്ള വാതിൽ തുറക്കുന്നതിലൂടെ കൗമാരക്കാരുമായി മികച്ച രീതിയിൽ ആശയവിനിമയം നടത്താൻ കഴിയും.
എന്തെങ്കിലും ഒരു പ്രശ്നത്തിൽ കുട്ടികളെ കുറ്റപ്പെടുത്തും മുമ്പ് എന്താണ് അവർക്ക് പറയാനുള്ളതെന്ന് കേൾക്കണം. 'എന്താണ് സംഭവിച്ചത്', 'ആ വിഷയത്തിലെ അഭിപ്രായം എന്ത്' എന്നിങ്ങനെയുള്ള ചോദ്യങ്ങളോടുകൂടി സംഭാഷണം ആരംഭിക്കുന്നത് മികച്ച ആശയവിനിമയത്തിന് കാരണമാകും. ഇത് കൗമാരക്കാർക്ക് തുറന്നുപറയാൻ അവസരം നൽകും. ആദ്യം കേൾക്കുകയും ആവശ്യമെങ്കിൽ പിന്നീട് തിരുത്തുകയും ചെയ്യുന്നതാണ് നല്ലത്.
ഭാഷയിലെ നിങ്ങളുടെ അറിവ് പ്രകടിപ്പിക്കാനുള്ള വേദിയല്ല കുട്ടികൾ. ദീർഘമായ പ്രഭാഷണങ്ങൾ നടത്താതെ വളരെ ലളിതമായി കുട്ടികളോട് സംവദിക്കണം. പ്രഭാഷണങ്ങളും വിശദീകരണങ്ങളും കൗമാരക്കാരിൽ അകൽച്ചയോ കോപമോ ഉണ്ടാക്കാൻ സാധ്യതയുണ്ട്. മാതാപിതാക്കളുടെ ആശയവിനിമയം ഹ്രസ്വവും നേരിട്ടുള്ളതുമാകുമ്പോൾ കൗമാരക്കാരിൽ അത് കൂടുതൽ ഫലപ്രദമാണ്.
മാതാപിതാക്കളോ കുട്ടികളോ വൈകാരികമായി അസ്വസ്ഥരായിരിക്കുമ്പോൾ ഗൗരവമേറിയ സംഭാഷണത്തിൽ ഏർപ്പെടുന്നത് സംഘർഷത്തിലേക്ക് നയിച്ചേക്കാം. ഇരുവരും ശാന്തരാകുന്നതുവരെ കാത്തിരിക്കുന്നതാണ് നല്ലത്. 'പിന്നീട് സംസാരിക്കാം' എന്ന് പറയുന്നതും ആ വിഷയത്തെക്കുറിച്ച് പിന്നീട് സംസാരിക്കുന്നതും നല്ലതാണ്. മറ്റുള്ളവരുടെ മുന്നിൽ വെച്ച് കുട്ടികളെ കുറ്റപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. അത് വലിയ മാനസിക സംഘർഷത്തിലേക്ക് അവരെ നയിക്കും.
എല്ലാ മനുഷ്യർക്കും തെറ്റ് പറ്റാറുണ്ട്. അതുകൊണ്ട് തന്നെ തെറ്റ് മാതാപിതാക്കളുടെ ഭാഗത്താണെങ്കിൽ കുട്ടികളോട് സോറി പറയുന്നതിൽ യാതൊരു പ്രശ്നവും ഇല്ല. ഒരു വ്യക്തിയെന്ന നിലയിൽ കുട്ടിയെ ബഹുമാനിക്കുന്നുവെന്ന സന്ദേശമാണ് അത് നൽകുന്നത്. അതുപോലെ തന്നെ തെറ്റ് പറ്റിയാൽ അത് സമ്മതിക്കണം എന്ന പാഠം കുട്ടി മാതാപിതാക്കളിൽ നിന്ന് പഠിക്കാനും ഇത് കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.