ഇന്നത്തെ കാലത്ത് കുട്ടികളെ വളർത്തുന്നതിൽ മാതാപിതാക്കൾ കാണിക്കുന്ന അമിതമായ ആഡംബരങ്ങളെയും മത്സരബുദ്ധിയെയും വിമർശിച്ച് നടൻ ആർ. മാധവൻ. തന്റെ മകൻ വേദാന്ത് മാധവനെ വളർത്തിയപ്പോൾ താൻ പിന്തുടർന്ന മൂല്യങ്ങളെക്കുറിച്ചും താരം മനസ്സ് തുറന്ന് സംസാരിച്ചു. ഇന്നത്തെ പല മാതാപിതാക്കളും കുട്ടികളുടെ ഒന്നാം പിറന്നാളിനായി ചിലവാക്കുന്നത് തന്റെ വിവാഹത്തിന് ചിലവാക്കിയതിനേക്കാൾ വലിയ തുകയാണെന്ന് മാധവൻ പറയുന്നു.
“എന്റെ സുഹൃത്തുക്കളുടെ കുട്ടികൾ ഇന്റർനാഷണൽ സ്‌കൂളുകളിൽ പഠിക്കുന്നുണ്ട്. അവരുടെ എൽ.കെ.ജി ഫീസ് ഞാൻ എഞ്ചിനീയറിങ്ങിന് ചിലവാക്കിയ ആകെ തുകയേക്കാൾ കൂടുതലാണ്. കുട്ടിയുടെ ആദ്യ പിറന്നാളിനായി ഒരു നിധി തന്നെ ചിലവാക്കുന്നവരുണ്ട്. കുട്ടികൾ അതൊന്നും തിരിച്ചറിയുന്ന പ്രായം പോലുമല്ല അത്” മാധവൻ പറഞ്ഞു. റിട്ടേൺ ഗിഫ്റ്റുകൾ നൽകുന്നതിലെ മത്സരബുദ്ധി കാരണം പല മാതാപിതാക്കളും മാനസിക സമ്മർദത്തിലാണെന്നും, തിരിച്ച് എന്ത് നൽകണം എന്നോർത്ത് പലരും കുട്ടികളുടെ പാർട്ടികൾ ഒഴിവാക്കുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ മകൻ വേദാന്തിൽ രണ്ട് പ്രധാന കാര്യങ്ങൾ ഉറപ്പാക്കാൻ താൻ ശ്രദ്ധിച്ചിരുന്നതായി മാധവൻ പറഞ്ഞു. നന്ദിയുണ്ടാകുക. താൻ അനുഭവിക്കുന്ന സൗകര്യങ്ങൾ മറ്റൊരാളുടെ കഠിനാധ്വാനം കൊണ്ടാണെന്ന് കുട്ടി തിരിച്ചറിയണം. “നമ്മുടെ പാചകക്കാരന്റെ ശമ്പളം എത്രയാണെന്ന് മകനോട് പറയാറുണ്ട്. നിനക്ക് സമ്മാനമായി കിട്ടിയ ഷൂസിന്റെ വില അത്രയുമാണ്, അയാൾക്ക് അത് വാങ്ങാൻ ഒരു വർഷം അടുക്കളയിൽ പണിയെടുക്കണമെന്ന് അവനെ ഓർമിപ്പിക്കാറുണ്ട്” മാധവൻ വ്യക്തമാക്കി. ലിഫ്റ്റ് ഓപ്പറേറ്റർമാർ, സെക്യൂരിറ്റി ഗാർഡുകൾ, ഡ്രൈവർമാർ എന്നിവരോട് മാന്യമായി പെരുമാറാൻ പഠിപ്പിച്ചു. വീട്ടുജോലിക്കാരെ 'ആയ' എന്ന് വിളിക്കുന്നതിന് പകരം 'ദിദി' എന്ന് വിളിക്കണമെന്ന് ശീലിപ്പിച്ചു.
കാനഡയിൽ താമസിച്ചിരുന്ന കാലത്ത് ഒരു വീട്ടമ്മ നൽകിയ ഉപദേശമാണ് മകനെ വളർത്താൻ താൻ മാതൃകയാക്കിയതെന്ന് മാധവൻ വെളിപ്പെടുത്തി. “കുട്ടികൾക്ക് 15-16 വയസ്സാകുന്നത് വരെ വെറുതെയിരിക്കാൻ സമയം നൽകരുത്. അവർക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ അവരെ മുഴുകുക. ബാസ്‌ക്കറ്റ്‌ബോൾ, ടെന്നീസ്, ഗോൾഫ് അല്ലെങ്കിൽ പാചകം എന്തുമാകട്ടെ, അവരുടെ സമയം എപ്പോഴും ഉപയോഗപ്രദമായ കാര്യങ്ങൾക്കായി മാറ്റിവെക്കണം. അത് അവർക്ക് സന്തോഷം നൽകുന്ന കാര്യമായിരിക്കണം. കുട്ടികൾ വെറുതെ ഇരിക്കുമ്പോഴാണ് ആ പ്രായത്തിൽ ചെയ്യരുതാത്ത കാര്യങ്ങളിലേക്ക് അവരുടെ ശ്രദ്ധ പോവുക” മാധവൻ പറഞ്ഞു.
1999ലാണ് മാധവൻ സരിത ബിർജെയെ വിവാഹം കഴിച്ചത്. ഇവരുടെ മകൻ വേദാന്ത് നിലവിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നീന്തൽ താരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.