പുതിയ പാരന്റ്സിനോട് ചോദിച്ചുനോക്കൂ, അവരിൽ മിക്കവരും പാരന്റിങ്ങിൽ ‘സ്പെഷലൈസ്’ ചെയ്ത ഒന്നിലേറെ ഇൻഫ്ലുവൻസർമാരെ ഫോളോ ചെയ്യുന്നുണ്ടാകും. ‘സ്ക്രോളിങ്’ പാരന്റിങ്ങിന്റെ അപകടങ്ങളിലൂടെ...
രക്ഷിതാവാകൽ അൽപം കടുത്ത ജോലിയാണ്. ആദ്യമായി രക്ഷിതാവാകുന്നയാളാണെങ്കിൽ കുഞ്ഞിനോടുള്ള അടങ്ങാത്ത സ്നേഹവാത്സല്യങ്ങളും ഒപ്പം അവരെ എങ്ങനെ വളർത്തണമെന്ന ആശങ്കയും അവരെ വന്നുമൂടുമെന്നുറപ്പ്. ഇന്നത്തെ പുതുതലമുറ രക്ഷിതാക്കളുടെ കാര്യമാണെങ്കിൽ കുറച്ചുകൂടി സങ്കീർണമാണ് കാര്യങ്ങൾ. കുഞ്ഞ് കഴിക്കാൻ മടിക്കുകയോ ഉറങ്ങാതിരിക്കുകയോ ചെയ്യുമ്പോൾ അമ്മയെ വിളിച്ചു ചോദിക്കുന്ന ന്യൂജൻ പാരന്റ്സ് കുറവാണെന്ന് കാണാം.
അവർ പാരന്റിങ് പുസ്തകങ്ങളും നോക്കുന്നില്ല. പകരമോ? കുഞ്ഞിന്റെ ആദ്യ ഭക്ഷണമോ ആദ്യ സ്കൂൾ പ്രവേശനമോ ആയിക്കോട്ടെ, ഉത്തരത്തിനായി നേരെ പോകുന്നത് തങ്ങളുടെ സോഷ്യൽ മീഡിയ ഫീഡുകളിലേക്കാണ്. ഇൻസ്റ്റഗ്രാമിലും മറ്റു ഫീഡുകളിലും ഏത് സംശയത്തിനും ‘ഉത്തരം’ തയാറായിരിക്കും. ‘ആറാം മാസത്തിൽ എന്തു ഭക്ഷണം?’, ‘കുഞ്ഞിന്റെ രാത്രിയുറക്കത്തിന് രക്ഷിതാവ് എങ്ങനെ സഹായിക്കണം? ’, ‘വൈകാരിക സുരക്ഷിതത്വത്തോടെ കുഞ്ഞ് വളരാൻ അവരോട് സംസാരിക്കേണ്ട വിധം’ എന്നെല്ലാം തുടങ്ങി സംശയങ്ങൾക്കെല്ലാം അവിടെ ഉത്തരമുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ, ഇൻസ്റ്റഗ്രാം പുതിയ കാല പാരന്റിങ് മാന്വൽ ആയി മാറിയിരിക്കുന്നു. മുമ്പെല്ലാം മാതാപിതാക്കളെയോ മുതിർന്ന ബന്ധുക്കളെയോ ഡോക്ടറെയോ വിളിച്ച് സംശയം ചോദിച്ചിരുന്നിടത്തിപ്പോൾ ഒറ്റ ആശ്രയം ഇൻഫ്ലുവൻസർമാരായിരിക്കുന്നു. പുതിയ പാരന്റ്സിനോട് ചോദിച്ചുനോക്കൂ, അവരിൽ മിക്കവരും പാരന്റിങ്ങിൽ ‘സ്പെഷലൈസ്’ ചെയ്ത ഒന്നിലേറെ ഇൻഫ്ലുവൻസർമാരെ ഫോളോ ചെയ്യുന്നുണ്ടാകും.
ശിശുപരിപാലനത്തിന്റെ ഓരോ ഘട്ടത്തിലേക്കുമുള്ള ഓൺലൈൻ കോണ്ടന്റുകൾക്ക് ഒരു ക്ഷാമവും ഇന്നില്ല. അതുകൊണ്ടുതന്നെ പാരന്റിങ് ആധി നിറഞ്ഞ രക്ഷിതാക്കൾക്ക് ഇവയൊരു ഇൻസ്റ്റന്റ് പരിഹാരമാണ്. സമയവും പണവും ചെലവിട്ട് ഡോക്ടറെ കാണുകയോ നട്ടപ്പാതിരക്ക് ബന്ധുക്കളെ ഫോൺ ചെയ്ത് ചോദിക്കേണ്ടതോ ഇല്ല.
‘ഷുഗർ ഫ്രീ ഡെസർട്ട്’ മുതൽ ‘ഹെൽത്തി ബീറ്റ്റൂട്ട് പാൻകേക്ക്’ വരെ, വിചിത്ര കോംബോകൾ കുട്ടികൾക്ക് നൽകൂ എന്ന ഉപദേശവുമായി എത്തുന്ന ഇൻഫ്ലുവൻസർ കോണ്ടന്റുകൾ കാണുന്ന പല രക്ഷിതാക്കളും കൺഫ്യൂഷനാകുന്നുണ്ട്. തങ്ങൾ കുട്ടിക്ക് നൽകുന്ന സാധാരണ ഭക്ഷണം നല്ലതല്ലേ എന്നും അതിൽനിന്ന് മതിയായ പോഷണം കിട്ടുന്നില്ലേ എന്നും സംശയിക്കുന്ന മാതാപിതാക്കൾ കൂടിവരുന്നതിന് ഇൻഫ്ലുവൻസർമാരുടെ ഇത്തരം അപൂർവ റസിപ്പികൾ കാരണമാകുന്നുവെന്ന് ഡയറ്റീഷ്യൻമാർ ചൂണ്ടിക്കാട്ടുന്നു.
‘‘എല്ലാ ശ്രദ്ധയും കുട്ടിയിലേക്ക് തിരിച്ചുവെക്കുന്ന, പൂർണത പുലര്‍ത്തുന്ന, പോളിഷ്ഡും ക്രിയേറ്റിവും ആയ മാതാപിതാക്കളായിരിക്കണം എന്നാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ റീലുകൾ നമ്മോട് പറയുന്നത്. എന്നാൽ, യഥാർഥ പാരന്റിങ് പലതരം ബുദ്ധിമുട്ടുകളും അനിശ്ചിതത്വങ്ങളും ആശങ്കകളും നിറഞ്ഞതാണ്. ഈ വൈരുധ്യം പലപ്പോഴും പുതിയകാല രക്ഷിതാക്കളെ സമ്മർദത്തിലാക്കുന്നു’’ -ബംഗളൂരു മണിപ്പാൽ ഹോസ്പിറ്റലിലെ ഡോ. സുഷമ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.