അബൂദബി: ഒരുദിവസം പ്രായമായ കുഞ്ഞിനെയും നഴ്സറികളില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നല്കി അബൂദബി. അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പാണ് ഇതുസംബന്ധിച്ച നയം പുറത്തിറക്കിയത്. ജനിച്ച് ഒരു ദിവസം മുതല്‍ നാലുവയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് നഴ്സറികളില്‍ പ്രവേശനം അനുവദിക്കുകയെന്ന് അഡെക്കിന്റെ പ്രാരംഭ വിദ്യാഭ്യാസ സ്ഥാപന (ഇ.ഇ.ഐ) നയത്തില്‍ പറയുന്നു.
2024-2025 അക്കാദമിക് വര്‍ഷം മുതല്‍ പുതിയ നയം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. 2025-2026 അധ്യയന വര്‍ഷത്തില്‍ നഴ്സറികള്‍ നിര്‍ബന്ധമായും നിര്‍ദേശം നടപ്പാക്കുകയും വേണം. ജോലിക്കാരായ അമ്മമാരുടെ സൗകര്യാര്‍ഥമാണ് പുതിയ നയം പുറത്തിറക്കിയത്.
അതേസമയം തീരുമാനത്തോട് സമിശ്രപ്രതികരണമാണ് സമൂഹത്തില്‍ നിന്നുയര്‍ന്നത്. നവജാതശിശുക്കള്‍ ഏതാനും മാസമെങ്കിലും അമ്മമാര്‍ക്കൊപ്പമാണ് കഴിയേണ്ടതെന്ന് നിരവധി പേര് അഭിപ്രായപ്പെട്ടു. ജോലിക്കാരായ അമ്മമാര്‍ക്ക് മതിയായ പ്രസവാവധി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. കുട്ടികളെ നോക്കാന്‍ വീട്ടില്‍ ആരുമില്ലാത്ത ജോലിക്കാരായ ദമ്പതികള്‍ക്ക് പുതിയ നയം ആശ്വാസമാണെന്നാണ് നിരവധി യുവ അമ്മമാര്‍ പ്രതികരിച്ചത്. നിലവില്‍ വിവിധ നഴ്സറികളില്‍ 45 ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് അഡ്മിഷന് നല്‍കുന്നുണ്ട്.
കുപ്പിയിലാക്കി നല്കുന്ന മുലപ്പാലാണ് ഈ കുട്ടികള്‍ക്ക് നല്‍കുന്നത്. രണ്ടുമാസത്തെ പ്രസവാവധി തീരുന്നതോടെ നിരവധി അമ്മമാരാണ് കുട്ടികളെ നഴ്സറികളിലാക്കി ജോലിക്കു പോവുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പുതുതായി 10 നഴ്സറികൾ കൂടി സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതുവഴി 4000 കുട്ടികൾക്ക് കൂടി സീറ്റ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.