മസ്കത്ത്: ലോകത്തിലെ തന്നെ കഠിനവും കീഴടക്കാൻ അസാധ്യവുമെന്നു കരുതുന്ന ‘അൾടാക് 250കെ’ മാരത്തണിൽ (അൾട്രാ റൺ 250) ലക്ഷ്യം കൈവരിച്ച് കൊല്ലം സദേശി സുബാഷ് ആഞ്ചലോസ്. 78 മണിക്കൂറും 22 മിനിറ്റും 21 സെക്കന്റും എടുത്താണ് ഇറ്റലിയിലെ ‘കോമോ’ തടാകത്തിനു ചുറ്റും 250 കിലോമീറ്റർ പൂർത്തിയാക്കിയത്. ഒമാനിൽനിന്ന് സുബാഷിന് പുറമെ ഇറാനി സ്വദേശിയായ സോഹേരെയും ലക്ഷ്യം നേടി.
സോഹേരെ 70 മണിക്കൂറും 56 മിനിറ്റും 51 സെക്കൻഡുമാണെടുത്തത്. ലെക്കോയിലെ പിയാസ കപ്പുച്ചിനിയിൽനിന്ന് മേയ് 10ന് വൈകീട്ട് ആറിനാരംഭിച്ച മത്സരം മനോഹര തടാകമായ ‘കോമോയെ’ ചുറ്റിയുള്ള അതികഠിനവും സാഹസികവുമായ ഒന്നാണ്. 250 കിലോമീറ്റർ ദൈർഘ്യമുള്ള മത്സരത്തിൽ 13,342 മീറ്റർ എലിവേഷനുമുണ്ട്.
താഴ്വരകൾ പുരാതന അതിർത്തികൾ, ഗ്രാമങ്ങൾ, യുദ്ധഭൂമികൾ എന്നിവ താണ്ടി പ്രഫഷനൽ അത്ലറ്റുകൾക്ക് മാത്രം സാധ്യമാകുന്ന ഒരു കായിക മത്സരമാണ് ‘അൾട്രാ റൺ 250’. കൃത്യമായ റൂട്ടുകൾ അടയാളപ്പെടുത്തിയതിനാൽ മത്സരാർഥികളെ ജി.പി.എസ് വഴിയാണ് സംഘാടകർ പിന്തുടരുന്നതും ട്രാക്കുകൾ റെക്കോഡ് ചെയ്യുന്നതും. 90 മണിക്കൂർ സമയത്തിനുള്ളിൽതന്നെ ഭക്ഷണം, വിശ്രമം ഉൾപ്പെടെയുള്ള കാര്യങ്ങളും നിർവഹിക്കണം.
നിരവധി സാഹസിക അത്ലറ്റിക് മത്സരങ്ങളിൽ പങ്കെടുക്കുകയും ലക്ഷ്യം കൈവരിക്കുകയും ചെയ്തിട്ടുള്ള സുബാഷ് ‘അയൺ മാൻ’ കഴിഞ്ഞ വർഷം ഒമാനിൽ നടന്ന ‘ഹിമാം അൾട്രാ 110’ എന്നിവ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ള വ്യക്തിയാണ്. 15 വർഷമായി ഒമാനിലുള്ള ഇദ്ദേഹം റൂവി മുംതാസ് ഏരിയയിലാണ് താമസം. സിസിയാണ് ഭാര്യ. മക്കൾ: കെവിൻ, നെവിൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.