കോഴിക്കോട് അബൂബക്കർ; ഓർമകളുടെ തന്ത്രികളിൽ എണ്ണമറ്റ പാട്ടുകൾ
കോഴിക്കോട്: കാലാതീതമായ ഓർമകളുടെ തന്ത്രികളിലേക്ക് കോഴിക്കോട് അബൂബക്കർ എന്ന അതുല്യ സംഗീതജ്ഞൻ കൊരുത്തുവെച്ചത് എണ്ണമറ്റ ജനപ്രിയ ഗാനങ്ങൾ. യേശുദാസ് ആലപിച്ച ‘കരയാനും പറയാനും...’ ‘കണ്ണീരിൽ മുങ്ങി ഞാൻ...’ തുടങ്ങിയ പ്രശസ്ത പാട്ടുകൾ പിറന്നത് ഈ കോഴിക്കോട്ടുകാരന്റെ കരങ്ങളിലായിരുന്നു. ‘യത്തീമിന്നത്താണി ഏകിക്കൊണ്ടത്താഴം’ എന്ന ഹിറ്റ് ഗാനം ചിത്ര പാടുന്ന ആദ്യത്തെ മാപ്പിളപ്പാട്ട് ആണ്. ‘ഉമ്മയെ ചോദിച്ചു... എന്ന ഗാനത്തിൽ യേശുദാസിനൊപ്പം പെൺശബ്ദത്തിൽ പാടിയത് അന്ന് കുട്ടിയായിരുന്ന വിജയ് യേശുദാസ് ആണ്.
എത്ര പാട്ടുകൾക്ക് ഈണം പകർന്നുവെന്ന് അബൂബക്കർ കണക്കു വെച്ചിട്ടില്ല. വി.എം. കുട്ടി, എം.പി. ഉമ്മർകുട്ടി, എരഞ്ഞോളി മൂസ, ഐ.പി. സിദ്ദീഖ്, സതീഷ് ബാബു, ഫിറോസ് ബാബു, സി.വി.എ കുട്ടി, ആഷിഫ് കാപ്പാട്, എം.എ. ഗഫൂർ, കണ്ണൂർ ഷെരീഫ്, കൊല്ലം ശാഫി, ആദിൽ അത്തു, സുരേഷ് മണ്ണൂർ, പ്രകാശ്, താജുദ്ദീൻ വടകര, സിബല്ല, ഇന്ദിര, രഹന, ഫാരിഷ, ഹുസൈൻ, സിന്ധു പ്രേംകുമാർ, അശ്‌റഫ് പയ്യന്നൂർ, ശമീർ ചാവക്കാട്, ആര്യ മോഹൻദാസ്, ഐശ്വര്യ, ശ്രുതി, തീർഥ സുരേഷ്, സിദ്ദീഖ് മഞ്ചേശ്വർ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗായകർ ഇദ്ദേഹത്തിന്റെ പാട്ടുകൾക്ക് ശബ്ദമായി. അദ്ദേഹം സംഗീതം നൽകിയ നിരവധി സുന്ദരഗാനങ്ങൾ സംഗീത പ്രേമികളുടെ ചുണ്ടിൽ തത്തിക്കളിക്കുന്നു. ചില ഒപ്പനപ്പാട്ടുകളും ചടുലത കൂടിയ മാപ്പിളപ്പാട്ടുകളും മാറ്റി നിർത്തിയാൽ ആയാസരഹിതമായി പാടാവുന്ന ഈണങ്ങളായിരുന്നു മിക്കതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.