അലക്സാണ്ടർ റേഡിയോ കേൾക്കുന്നു
കോതമംഗലം: ആറര പതിറ്റാണ്ടിലേറെയായി റേഡിയോയെ നെഞ്ചോട് ചേർത്ത് കഴിയുകയാണ് കോതമംഗലം ചേലാട് ചെമ്മീൻകുത്ത് സ്വദേശി റിട്ട. അധ്യാപകൻ സി.കെ. അലക്സാണ്ടർ. പുത്തൻ സാങ്കേതിക വിദ്യയുടെ കുത്തൊഴുക്കിനിടയിലും വാർത്തകൾ അറിയാനും വിനോദത്തിനും ചെങ്ങമനാടൻ വീട്ടിൽ അലക്സാണ്ടർ എന്ന 83കാരന് റേഡിയോ തന്നെ ഇഷ്ടം.
റേഡിയോയുമായി ബന്ധപ്പെട്ട ഏതറിവും അലക്സാണ്ടർക്ക് മനപാഠമാണ്. റേഡിയോ ഇല്ലാത്തൊരു ലോകത്തെപ്പറ്റി ഈ റിട്ട. അധ്യാപകന് ചിന്തിക്കാനേ സാധ്യമല്ല. ചെറുപ്പം മുതലേ റേഡിയോ കേൾക്കുന്ന ശീലമുണ്ട്. മറ്റുള്ളവരോടുള്ള പെരുമാറ്റം, ജീവിത ശൈലി തുടങ്ങിയവ രൂപപ്പെടുത്തുന്നതിൽ റേഡിയോ നിർണായക പങ്കു വഹിച്ചിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു.
റേഡിയോ പരിപാടികൾ കേട്ടുകൊണ്ടാണ് അലക്സാണ്ടറുടെ ഓരോ ദിനവും തുടങ്ങുന്നത് തന്നെ. രാത്രി 11 മണിക്ക് റേഡിയോ പരിപാടികൾ അവസാനിക്കുന്നതുവരെ റേഡിയോ കേട്ടിരിക്കാൻ ഇഷ്ടമാണ്.
ആകാശവാണിയുടെ സ്ഥിരം ശ്രോതാക്കൾക്ക് സുപരിചിതമായ പേരാണ് അലക്സാണ്ടർ കോതമംഗലം എന്നത്. 1980ൽ മികച്ച റേഡിയോ ശ്രോതാവിനുള്ള സമ്മാനമായി കേന്ദ്രമന്ത്രി വസന്ത് പി. സാഠെ റേഡിയോ നൽകി. നിരവധി തവണ പുരസ്കാരങ്ങൾ തേടിയെത്തി. വയലും വീടും, കൃഷിപാഠം, ജീവധാര, അമൂല്യമീ നേത്രങ്ങൾ, അക്ഷയ ഊർജവും നമ്മളും, മത്സ്യകേരളം, നമ്മുടെ ആഹാരം, സുഗന്ധ കേരളം, എയ്ഡ്സ് ബോധവൽക്കരണം തുടങ്ങി നിരവധി പരമ്പരകളിൽ ഇദ്ദേഹം വിജയിയായി. സമ്മാനമായി രണ്ടുതവണ കൃഷി ശാസ്ത്രജ്ഞരോടൊപ്പം അഖിലേന്ത്യാ പര്യടനത്തിനും അവസരം ലഭിച്ചു. സമ്മാനമായി ലഭിച്ച 20ൽപരം റേഡിയോകൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകി അവരെയും റേഡിയോയുടെ ലോകത്തേക്ക് കൈപിടിച്ചു.
മികച്ച അധ്യാപകനുള്ള സംസ്ഥാന- ദേശീയ അവാർഡുകൾ (1994, 95) നേടിത്തന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചത് റേഡിയോയും കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ കബറടക്കിയ യെൽദോ മാർ ബസേലിയോസ് ബാവയുടെ അനുഗ്രഹമാണെന്നും അദ്ദേഹം പറയുന്നു. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോർസ്സ്, പ്രസ്റ്റിജിയസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് എന്നിവ നേടിയ അലക്സാണ്ടർക്ക് 2019ൽ കേരളത്തിലെ ഏറ്റവും മികച്ച റേഡിയോ ശ്രോതാവിനുള്ള ശ്രവണശ്രീ അവാർഡും ലഭിച്ചു.
ചിത്രകലയിലും ബുൾബുൾ വായനയിലും മികവ് തെളിയിച്ച ഇദ്ദേഹം 1998ൽ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്നാണ് വിരമിച്ചത്. പുതുതലമുറയിലെ സ്വകാര്യ എഫ്.എം റേഡിയോകളായ റേഡിയോ മംഗോയും, ക്ലബ് എഫ്.എമ്മും, റെഡ് എഫ്.എമുമെല്ലാം ഇദ്ദേഹം ദിനേന ശ്രവിക്കാറുണ്ട്. മാധ്യമ പ്രവർത്തകനും കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ മകൻ ഏബിൾ സി. അലക്സിനോടൊപ്പമാണ് താമസം. ഭാര്യ: പരേതയായ മേരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.