വിസ്മയിപ്പിച്ച കലാകാരന്‍

ബാംഗ്ളൂര്‍: തന്‍െറ ചിത്രങ്ങളുമായി ലോകത്തിന്‍െറ പല ഭാഗങ്ങളിലും സഞ്ചരിക്കാനുള്ള നിയോഗം യൂസുഫ് അറയ്ക്കലിനുണ്ടായി.  ഫ്രാന്‍സ്, സിംഗപ്പൂര്‍, നേപ്പാള്‍, യു.എസ്, യു.കെ, ഹോങ്കോങ്, യു.എ.ഇ, റഷ്യ, ക്യൂബ, ജപ്പാന്‍, ബംഗ്ളാദേശ്, ദക്ഷിണ കൊറിയ, ബ്രസീല്‍, ജര്‍മനി, ദക്ഷിണാഫ്രിക്ക, കാനഡ, ഈജിപ്ത്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളില്‍ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി. നിരവധി അന്താരാഷ്ട്ര ചിത്രകലാ ക്യാമ്പുകളിലും പങ്കാളിയായി. വെങ്കലത്തിലും മണ്ണിലും തടിയിലും ഗ്രാനൈറ്റിലും സ്റ്റീലിലും പേപ്പറിലുമെല്ലാം തീര്‍ത്ത വിസ്മയ ശില്‍പങ്ങള്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇടംപിടിച്ചു.

 1984ല്‍ ദേശീയ കലാ അക്കാദമിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ഇദ്ദേഹത്തെ 1987ല്‍ സാവോ പോളോ ഇന്‍റര്‍നാഷനല്‍ ബിനാലെയില്‍ ഇന്ത്യന്‍ കമീഷണറായും നിയോഗിച്ചു. 1988ല്‍ കര്‍ണാടക ലളിതകലാ അക്കാദമിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട യൂസുഫിനെ 1992ല്‍ കേരള ലളിതകലാ അക്കാദമിയിലേക്കും 99ല്‍ ദേശീയ കലാ അക്കാദമിയിലേക്കും നാമനിര്‍ദേശം ചെയ്തെങ്കിലും സ്വീകരിച്ചില്ല. 2004ലും 2005ലും റുമാനിയയിലെ അറാദില്‍ നടന്ന ബിനാലെയില്‍ ഇന്‍റര്‍നാഷനല്‍ ആര്‍ട്ടിസ്റ്റിക് കമ്മിറ്റി അംഗമായി.

2007ലെ തുര്‍ക്കി ബിനാലെയിലും ആര്‍ട്ടിസ്റ്റിക് കമ്മിറ്റി അംഗമായി. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലും ന്യൂയോര്‍കിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടിലുമടക്കം നിരവധി രാജ്യങ്ങളില്‍ ഇദ്ദേഹത്തിന്‍െറ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കലയുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ യാത്രാനുഭവങ്ങളുമായി ബന്ധപ്പെട്ട് ‘ഇന്‍ സെര്‍ച്ച് ഓഫ് മൈ റൂട്ട്സ്’, ‘ബീന്‍ ടൗണ്‍ ബൂം ടൗണ്‍’, ‘കേരള കേരള ക്വയ്റ്റ് കോണ്‍ട്രറി’ തുടങ്ങിയവ പ്രധാന രചനകളാണ്. ഫോട്ടോ ആര്‍ട്ടിസ്റ്റ് ഷിബു ഏക മകനാണ്.

1979, 81 വര്‍ഷങ്ങളില്‍ കര്‍ണാടക ലളിതകലാ അക്കാദമി അവാര്‍ഡുകള്‍ നേടിയ യൂസുഫിനെ 86ല്‍ കര്‍ണാടക സര്‍ക്കാര്‍ ആദരിച്ചു. 1983ല്‍ ദേശീയ അവാര്‍ഡ്, 86ല്‍ ധാക്കയില്‍ നടന്ന ഏഷ്യന്‍ ആര്‍ട്ട് ബിനാലെയില്‍ പ്രത്യേക അവാര്‍ഡ്, 99ല്‍ കര്‍ണാടക രാജ്യോത്സവ അവാര്‍ഡ്, 2003ല്‍ ഫ്ളോറന്‍സ് ഇന്‍റര്‍നാഷനല്‍ ബിനാലെയില്‍ വെള്ളി മെഡലും 2005ല്‍ സ്വര്‍ണമെഡലും, 2008ല്‍ കേരള ലളിതകലാ അക്കാദമി ഫെലോഷിപ് എന്നീ അംഗീകാരങ്ങള്‍ നേടി. ഓയില്‍, വാട്ടര്‍ കളര്‍, ഗ്രാഫിക്സ് എന്നിവയുപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയ ഇദ്ദേഹം 1967 മുതല്‍ രാജ്യത്തിനകത്തും പുറത്തുമായി എണ്‍പതോളം പ്രദര്‍ശനങ്ങള്‍ നടത്തി.

 

Tags:    
News Summary - yusuf arakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.