തൃശൂർ: ഇടതു മുന്നണി വിട്ട് യു.ഡി.എഫിലേക്ക് വരാൻ സി.പി.ഐ തയാറായാൽ എന്തു വിട്ടുവീഴ്ച ചെയ്തും ഒപ്പം നിർത്തണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ.ജെ. ജനീഷ്. പഴയ മുന്നണിയിലേക്ക് സി.പി.ഐക്ക് മടങ്ങിവരാമെന്നും അദ്ദേഹം പറഞ്ഞു.
പി.എം ശ്രീയിൽ ഒപ്പുവെച്ച സംസ്ഥാന സർക്കാർ കേരളത്തെ കാവിവത്കരണത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ്. നാഷനൽ എജുക്കേഷൻ പോളിസി എന്നല്ല നാഗ്പുർ എജുക്കേഷൻ പോളിസി എന്നാണ് പറയേണ്ടത്. ഇതുവരെയും കാവിവത്കരണത്തിന്റെ ഭാഗമാണ് ദേശീയ വിദ്യാഭ്യാസനയം എന്നാണ് സി.പി.എമ്മും സര്‍ക്കാറും പറഞ്ഞിരുന്നത്. സി.പി.എം തീരുമാനം മാറ്റിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും ജനീഷ് ആവശ്യപ്പെട്ടു.
തങ്ങളുടെ വിയോജിപ്പ് മറികടന്ന് പി.എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ച സാഹചര്യത്തില്‍ മന്ത്രിസഭയില്‍ തുടരണോ എന്ന് സി.പി.ഐ തീരുമാനിക്കണം. സി.പി.ഐ യുവജനസംഘടനയായ എ.ഐ.വൈ.എഫ് സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിക്കാന്‍ തയാറാണെങ്കില്‍ സംയുക്ത സമരത്തിന് പൊതു ഇടമൊരുക്കാന്‍ തയാറാണെന്നും ഒ.ജെ. ജനീഷ് വ്യക്തമാക്കി.
പത്തനംതിട്ട: വിദ്യാഭ്യാസ മേഖലയെ സർക്കാർ സംഘ്പരിവാറിന് വിറ്റതായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കേരളത്തിന്റെ മതേതരമൂല്യങ്ങളെ കേന്ദ്രത്തിന് മുന്നിൽ സർക്കാർ അടിയറവ് വെച്ചതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രം നൽകാനുള്ള തുകക്കായി കോടതിയെ സമീപിക്കാതെ പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിൽ ദുരൂഹതയുണ്ട്. ഇത് സി.പി.എം- ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്നും അലോഷ്യസ് സേവ്യർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.