യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ അഴീക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണന്റെ തലമുടി പൊലീസ് ബൂട്ടിട്ട് ചവിട്ടിപ്പിടിക്കുന്നു
തിരുവനന്തപുരം: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ തലമുടി ചവിട്ടിപ്പിടിച്ച് തറയിലൂടെ വലിച്ചിഴച്ച പൊലീസ് നടപടിയിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് വനിത പ്രവർത്തകർ. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന് കൃത്രിമ തലമുടി പോസ്റ്റലായി അയച്ചാണ് തിരുവനന്തപുരം ജില്ല കമ്മിറ്റിയിലെ പ്രവർത്തകർ പ്രതിഷേധിച്ചത്.
തലമുടി വേണോ ഡി.ജി.പി, തലപോയാലും പിന്നോട്ടില്ല. ബൂട്ടിനടിയിൽ ചതയുന്നതല്ല പെൺപ്രതിഷേധം തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് തിങ്കളാഴ്ച രാവിലെ 20ഓളം വനിതകൾ ജനറൽ പോസ്റ്റ് ഓഫിസിലേക്കെത്തിയത്.
സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി ഉദ്ഘാടനം ചെയ്തു. മുദ്രാവാക്യം വിളികളുമായി എത്തിയ പ്രതിഷേധക്കാരെ പൊലീസ് ഗേറ്റിനുമുന്നിൽ തടഞ്ഞത് ബഹളത്തിനിടയാക്കി. ഒടുവിൽ പൊലീസ് നിർദേശപ്രകാരം പോസ്റ്റ് ഓഫിസ് ജീവനക്കാരെത്തി ബോക്സിലാക്കിയ തലമുടികൾ വാങ്ങുകയായിരുന്നു. ഇതിനുശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.
കഴിഞ്ഞ ദിവസം കണ്ണൂർ കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിലാണ് സംഭവമുണ്ടായത്. മാർച്ചിനിടെ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് അഴിക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണൻ നിലത്തുവീണു. നിലത്തുവീണ പ്രവർത്തകയുടെ തലമുടിയിൽ പൊലീസ് ബൂട്ടിട്ട് ചവിട്ടിപ്പിടിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു.
സംഭവത്തിൽ നിയമനടപടയിലേക്ക് നീങ്ങുകയാണ് റിയ നാരായണൻ. ദേശീയ, സംസ്ഥാന വനിത കമീഷന് പരാതി നൽകാനാണ് തീരുമാനം. കൂടാതെ ഹൈകോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.