വ്യവസ്ഥാപിത നിയമങ്ങളിലെ പോരായ്മകൾ ഉറക്കെ വിളിച്ചു പറയുക. അത് തിരുത്താൻ ഭരണകൂടം നിർബന്ധിതമാവും വിധം പോരാട്ടത്തിന് നേതൃത്വം നൽകുക. ഇതെല്ലാം സ്ത്രീകളെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ, അത്തരമൊരു പോരാട്ട വിജയത്തിെൻറ അനുഭവമാണ് മുംബൈ മലയാളിയായ ജിൻസി വർഗീസ് എന്ന വീട്ടമ്മ പങ്കുവെക്കുന്നത്.
സ്ത്രീകളെ സംബന്ധിച്ചുള്ള രണ്ട് സുപ്രധാന നിയമ വ്യവസ്ഥകളിലെ പുഴുക്കുത്തുകളാണ് ജിൻസിയുടെ ഇടപെടലിൽ ഇല്ലാതായത്. പ്രസവാനുകൂല്യ നിയമമായിരുന്നു ആദ്യത്തേത്. മുംബൈയിൽ സ്വകാര്യ കമ്പനിയിലെ എൻജിനീയറായ ജിൻസി 2016ൽ പ്രസവാവധിക്കായി കമ്പനിയെ സമീപിച്ചപ്പോഴുണ്ടായ ദുരനുഭവമാണ് പുതിയ പോർമുഖത്തേക്ക് അവരെ എത്തിച്ചത്. 1961ലെ പ്രസവാനുകൂല്യ നിയമത്തിലെ പോരായ്മകളായിരുന്നു വിലങ്ങുതടി. ആ വിലങ്ങുതടി തെൻറ മുന്നിൽ മാത്രമല്ലെന്നും 18 ലക്ഷത്തോളം വരുന്ന സ്ത്രീ തൊഴിലാളികളുടെ മുന്നിലാണെന്നുമുള്ള തിരിച്ചറിവാണ് നിയമം ഭേദഗതി ചെയ്യപ്പെടണമെന്ന നിശ്ചയദാർഢ്യത്തിലേക്ക് ജിൻസിയെത്തുന്നത്. change.orgലൂടെ തുടക്കമിട്ട കാമ്പയിൻ സമാന ഹൃദയങ്ങൾ ഏറ്റെടുത്തതോടെ വൻ വിജയമായി. 17,341 പേർ ഒപ്പിട്ട ഭീമ ഹരജിയായി കേന്ദ്ര ശിശുക്ഷേമ വകുപ്പിന് സമർപ്പിച്ചു. വിഷയം വകുപ്പ് മന്ത്രി മേനകാ ഗാന്ധിയുടെ ശ്രദ്ധയിൽപെട്ടതോടെ ഭേദഗതി ബില്ലിെൻറ കരട് രൂപത്തിന് അംഗീകാരമായി.
തുടർന്ന് രാജ്യസഭ കടന്നെങ്കിലും ലോക്സഭയുടെ അംഗീകാരത്തിനായി പിന്നേയും കാത്തുകിടന്നു. എങ്കിലും പിന്മാറാൻ തയാറായിരുന്നില്ല. സമ്മർദങ്ങൾക്കൊടുവിൽ ആ അമ്മയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ നിയമം വഴിമാറി. ബിൽ ലോക്സഭ അംഗീകരിച്ചതോടെ 2017 മാർച്ച് 28ന് മുൻകാല പ്രാബല്യത്തോടെ ഭേദഗതി ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു.
രണ്ടാം പോർമുഖം
പ്രസവാനുകൂല്യം നേടിയെടുത്തെങ്കിലും ജിൻസിയുടെ പോരാട്ടം അവസാനിച്ചിരുന്നില്ല. പിറന്നുവീഴുന്ന കുഞ്ഞിന് ആദ്യം മുലയൂട്ടാനുള്ള അവകാശം നിഷേധിച്ച സ്വകാര്യ ആശുപത്രിയുടെ നിലപാടിനെതിരെയായിരുന്നു രണ്ടാമത്തെ കാമ്പയിൻ. അമ്മയുടെ മുലപ്പാലിനേക്കാൾ കുഞ്ഞിന് കൃത്രിമ പോഷകം നൽകാനായിരുന്നു ആശുപത്രി തീരുമാനം. ഇതിനവർ ഭീമമായ ബില്ലും ഈടാക്കിയിരുന്നു. എന്നാൽ, മാതാവിെൻറ സമ്മതമില്ലാതെ ഇത് പാടില്ലെന്നായിരുന്നു ജിൻസിയുടെ നിലപാട്. സമാന പരാതിയുള്ളവരുടെ ഐക്യം രൂപപ്പെടുത്താൻ സാധിച്ചതോടെ പുതിയ കാമ്പയിന് തുടക്കമിട്ടു.
1.50 ലക്ഷം പേർ ഒപ്പിട്ട ഹരജി സർക്കാറിെൻറ ശ്രദ്ധയിൽപെടുത്താനായിരുന്നു തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രി, ശിശുവികസന മന്ത്രി തുടങ്ങിയവരെ നേരിൽ കാണാനും തീരുമാനിച്ചെങ്കിലും കോവിഡ് മൂലം അത് തടസ്സപ്പെട്ടു. എങ്കിലും 2021ലെ മുലയൂട്ടൽ വാരാചരണ ദിനത്തിന് മുമ്പ് രാജ്യത്തെ എല്ലാ അമ്മമാരുടെയും അവകാശം സംരക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ജിൻസിയും കൂട്ടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.