വടുതല (ആലപ്പുഴ): പാടണമെന്ന് തോന്നുമ്പോള്‍ ഉറക്കെ പാടുന്നവർ, കടലാസില്‍ കുനുകുനെ വരച്ചിടുന്നവർ, വാശി പിടിച്ച് പിണങ്ങി മുഖം വീര്‍പ്പിച്ചിരിക്കുന്നവർ, കുട്ടിക്കുറുമ്പന്മാര്‍ മുതല്‍ പൊടിമീശക്കാരൻ വരെ പല പ്രായക്കാര്‍.
അവർ സോപ്പുപൊടിയും മെഴുകുതിരിയും ലോഷനും മാലയും കമ്മലും നിർമിക്കുന്നു. പ്രായത്തിെൻറ വേര്‍തിരിവുകളില്ലാതെ അവര്‍ കലപില കൂട്ടുന്നു. തിരിച്ചറിയാനാവാത്തൊരു കാരണത്താല്‍ പെട്ടെന്ന് നിശ്ശബ്ദരാകുന്നു... പുറത്ത് കത്തുന്ന വേനലില്‍ ദാഹം തീര്‍ക്കാന്‍ മുന്നിലെത്തിയ നാരങ്ങവെള്ളവും സംഭാരവുമൊക്കെ ഇടതടവില്ലാതെ വാങ്ങിക്കുടിക്കുന്നു. അവരങ്ങനെയാണ്... ഗ്ലാസില്‍ എത്തിക്കുന്നതെന്തും അതിെൻറ രുചിയോ നിറമോ നോക്കാതെ കുടിക്കാനേ അറിയൂ. പ്രത്യേക കഴിവുകളുള്ള ഓട്ടിസം ബാധിച്ച 70 കുട്ടികളെ രാവും പകലുമെന്നില്ലാതെ ആലപ്പുഴ പാണാവള്ളിയിലെ അസീസിയ സ്പെഷൽ സ്കൂളിലെ സിസ്റ്റർമാരും പരിശീലകരുമാണ് നോക്കിവളര്‍ത്തുന്നത്.
സാധാരണക്കാരുടെ ലോകത്തുനിന്ന് ഭിന്നമായി ഔപചാരികതകളില്ലാത്ത സ്വതന്ത്രമായ മറ്റൊരു ലോകത്ത് ജീവിക്കുന്ന കുറെ കുട്ടികളെ തങ്ങൾ സ്വന്തം മക്കളെപോലെയാണ് നോക്കുന്നതെന്ന് സിസ്റ്റർ ഡോളി പറയുന്നു. സചിൻ ഷാബുവും അമീനും ശ്രീഹരിയും അശ്വതിയും സഫ്‌നയും രാവിലെ വീട്ടിൽനിന്ന് സ്കൂളിൽ എത്തിയാൽ വൈകുന്നേരം തിരിച്ചുപോകുംവരെ ഒറ്റക്കെട്ടായി കൈകോർത്തുനിൽക്കും.
കുറച്ചുനാൾ മുമ്പ് അസുഖംമൂലം തങ്ങളെ വിട്ടുപിരിഞ്ഞ കൂട്ടുകാരി ശ്രേയയെയും ഇവർ ഓർക്കുന്നു. ചിലരുടെ ചിരികൾ, കരച്ചിലുകൾ, അങ്ങോട്ടും ഇങ്ങോട്ടുമുള്ള നടത്തങ്ങൾ അങ്ങനെ പലതാണ് സ്പെഷൽ സ്കൂളിലെ കാഴ്ചകൾ. തങ്ങളെ കാണാൻ വരുന്നവർ യാത്ര പറഞ്ഞ് പിരിയുമ്പോള്‍ വര്‍ണക്കവറില്‍ പൊതിഞ്ഞ മിഠായിപോലെ നുണഞ്ഞിറക്കാവുന്ന ചിരി സമ്മാനിക്കുന്നുണ്ടായിരുന്നു അവരില്‍ ചിലർ. ചേർത്തുനിർത്താം കലർപ്പില്ലാത്ത ഈ സ്നേഹത്തിെൻറ ചിരിക്കുടുക്കകളെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.