വേണാട് ഓടി, വനിത ട്രാക്കിൽ
കൊച്ചി: വനിതദിനത്തിന് ഒരുനാൾ മാത്രം ശേഷിക്കേ എറണാകുളം-ഷൊർണൂർ ട്രാക്കിൽ വനിതകൾ രചിച്ചത് പുതിയൊരു വിജയഗാഥ. തിരുവനന്തപുരത്തുനിന്ന് ഷൊർണൂർ വരെയോടുന്ന വേണാട് എക്സ്പ്രസിെൻറ കൊച്ചി മുതലുള്ള നിയന്ത്രണം െവള്ളിയാഴ്ച സ്ത്രീകളുടെ കൈകളിലായിരുന്നു.
ഇന്നലെ മാത്രമല്ല, ലോകമെങ്ങും വനിതദിനമായി ആചരിക്കുന്ന ഞായറാഴ്ചയും ഈ ട്രെയിനിൽ ‘പെൺസ്വരം’ നിറയും. വനിതദിനാചരണത്തിൽ ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു ട്രെയിന്‍ പൂര്‍ണമായും വനിതകള്‍ ഓടിക്കുന്നതിെൻറ ഭാഗമായുള്ള പരീക്ഷണ ഓട്ടത്തിനാണ് വെള്ളിയാഴ്ച വേണാട് എക്സ്പ്രസും ഈ തീവണ്ടിപ്പാതയും സാക്ഷിയായത്. പുലർച്ച അഞ്ചിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം സൗത്തിലെത്തുന്നത് രാവിലെ 9.50നാണ്. ഇന്നലെ ഇവിടെനിന്ന് ട്രെയിൻ വീണ്ടും പുറപ്പെട്ടപ്പോൾ ജീവനക്കാരും മാറി.
ലോക്കോ പൈലറ്റും അസി. ൈപലറ്റും ഗാർഡുകളും ടിക്കറ്റ് എക്സാമിനറുമെല്ലാം വനിതകളായി. ലോക്കോ പൈലറ്റായി ടി.ജെ. ഗൊറേത്തിയും അസി. ലോക്കോ പൈലറ്റായി കെ. വിദ്യാദാസും കാബിനിലിരുന്ന് വണ്ടിയോടിച്ചപ്പോൾ ചീഫ് ടിക്കറ്റ് എക്സാമിനർ പി.ബി. ഗീതാകുമാരിയായിരുന്നു. എം. ശ്രീജയായിരുന്നു ഗാർഡിെൻറ വേഷത്തിൽ. ഇവരെക്കൂടാതെ സിഗ്നൽ നിയന്ത്രണവും മറ്റ് സാങ്കേതിക ജോലികളുമെല്ലാം സ്ത്രീകൾ ഏറ്റെടുത്തതോടെ ‘പെൺവണ്ടി’ ആവേശത്തിെൻറ ട്രാക്കിലൂടെ നീങ്ങി.
പരീക്ഷണയോട്ടം വിജയകരമായിരുന്നുവെന്നും ഇതേ മാതൃകയിൽ എറണാകുളം-ഷൊർണൂർ റൂട്ടിൽ ഞായറാഴ്ചയും ഓടുെമന്നും റെയിൽവേ അധികൃതർ അറിയിച്ചു. ഈച്ച് ഫോർ ഈക്വൽ എന്ന സന്ദേശം മുൻനിർത്തിയാണ് ഇത്തവണ ഇന്ത്യൻ റെയിൽവേ വനിതദിനാചരണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.