ജിന്ന് ചികിത്സ: യുവതി റിമാന്‍ഡില്‍

നാദാപുരം: രണ്ടാം വിവാഹം നടക്കുന്നതിനായി നടത്തിയ ജിന്ന് ചികിത്സയില്‍ കോഴിമുട്ടയില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുന്നതിനിടെ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ മന്ത്രവാദിനി റിമാന്‍ഡില്‍. കുറ്റ്യാടി അടുക്കത്ത് സ്വദേശി തൂവ്വോട്ട് പൊയ്യില്‍ നജ്മ(35)യെയാണ് നാദാപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇവരെ കോഴിക്കോട് ജില്ല ജയിലിലേക്ക് മാറ്റി. 

കൊലപാതക ശ്രമം, ബോധപൂര്‍വം പരിക്കേല്‍പ്പിക്കല്‍, തെളിവുകള്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് വെള്ളയില്‍ പുതിയ കടവില്‍ ലൈല മന്‍സിലില്‍ ഷമീനക്ക് ജിന്ന് ചികിത്സക്കിടെ പെട്രോളില്‍നിന്ന് തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.   തീപിടിത്തമുണ്ടായ ഉടന്‍ അടുക്കളയിലും മറ്റുമുണ്ടായിരുന്ന വെള്ളം യുവതിയുടെ ദേഹത്തൊഴിച്ചാണ് തീ കെടുത്തിയതെന്ന് നജ്മ പൊലീസിനോട് പറഞ്ഞു. വിവാഹം ഉടന്‍ നടക്കുന്നതിനും മാനസിക അസ്വാസ്ഥ്യവിടുതലിനും യുവതിയുടെ സഹോദരന്‍െറ കൂടെയാണ് ഷമീന എത്തിയതെന്നും കര്‍മത്തിനിടെ പെട്രോളിന്‍െറ കുപ്പി തട്ടിമറിഞ്ഞ് തീ പിടിക്കുകയായിരുന്നുവെന്നും നജ്മ മൊഴി നല്‍കി. പൊള്ളലേറ്റ ഷമീനയെ ആശുപത്രിയില്‍ കൊണ്ട് പോയതിനുശേഷം തീപിടിത്തമുണ്ടായ മുറി പൂര്‍ണമായി കഴുകി വൃത്തിയാക്കുകയും മുറിയിലെ ചുമരുകള്‍ വെള്ളപൂശുകയും ചെയ്തിരുന്നു. ദേഹത്തുണ്ടായിരുന്ന കത്തിയ വസ്ത്രങ്ങള്‍ നീക്കംചെയ്ത ശേഷം വീടിന്‍െറ പിന്‍ഭാഗത്തെ പറമ്പിലിട്ട് കത്തിക്കുകയും ചെയ്തു. 

ചൊവ്വാഴ്ച ഉച്ചയോടെ പ്രതിയെ വീട്ടിലത്തെിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കര്‍മത്തിനുപയോഗിച്ച സാധന സാമഗ്രികളും ചികിത്സക്കിടെ യുവതിയെ ഇരുത്തിയ കത്തിയ കസേരയും വസ്ത്രങ്ങളുടെ കത്തിയ അവശിഷ്ടങ്ങളും മന്ത്രവാദിനിയുടെ വീട്ടില്‍നിന്ന് പൊലീസ് പരിശോധനക്കിടെ കണ്ടത്തെുകയും ചെയ്തു.

Tags:    
News Summary - Woman Held for Practising Black Magic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.