തിരുവനന്തപുരം: സൗദിയില്‍നിന്ന് കൂടുതല്‍ വന്ദേഭാരത് സര്‍വിസിന് സാഹചര്യമൊരുക്കുമെന്ന് കെ.എം.സി.സി ഭാരവാഹികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി. കേന്ദ്രത്തില്‍ സമ്മർദം ചെലുത്തുമെന്നും അറിയിച്ചതായി കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു. പ്രവാസി മലയാളികളുടെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് കെ.എം.സി.സി.സി നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്. പ്രവാസികള്‍ക്ക് പ്രത്യേക കോവിഡ് പാക്കേജ് പ്രഖ്യാപിക്കണമെന്നതുള്പ്പെടെ 12 ഇന ആവശ്യങ്ങളാണ് ഉന്നയിച്ചത്. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, തുടര്‍നടപടികള്‍ക്കായി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവനെ ചുമതലപ്പെടുത്തി.
നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവരെയും തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കെ.എം.സി.സി നേതാക്കള്‍ ആവശ്യപ്പെട്ടു.
വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ച സാമ്പത്തികശേഷിയില്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം, മരിച്ച പ്രവാസികളുടെ ബാങ്ക് കടങ്ങള്‍ എഴുതിത്തള്ളുക, മരിച്ചവരുടെ തീര്‍ത്തും അനാഥമായവരുടെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ പദ്ധതി, ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവര്‍ക്ക് സ്വയം തൊഴില്‍ സംരംഭം ഉള്‍പ്പെടെ സഹായം, കോണ്‍സുലേറ്റുകളിലെ കരുതല്‍ ധനം പ്രവാസി ക്ഷേമത്തിന് ചെലവഴിക്കാന്‍ സമ്മര്‍ദം ചെലുത്തുക, നോര്‍ക്കയെ പ്രവാസി സൗഹൃദമാക്കി പുനഃക്രമീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങൾ മുഖ്യമന്ത്രിക്ക് മുന്നില്‍വെച്ചു.
വിദേശത്തുനിന്ന് തിരിച്ചെത്തിയ വിദ്യാർഥികള്‍ക്ക് നാട്ടില്‍ തുടര്‍പഠനത്തിന് പരിഹാരമുണ്ടാക്കണം. പ്രവാസികളെ ഒറ്റപ്പെടുത്തുന്ന പ്രവണതയും ക്വാറൻറീൻ അടക്കമുള്ള വിഷയങ്ങളിലെ പ്രതിസന്ധിയും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. കെ.എം.സി.സി ഭാരവാഹികളായ സി.വി.എം. വാണിമേല്‍ (കെ.എം.സി.സി ഓവര്‍സീസ് ചീഫ് ഓര്‍ഗനൈസര്‍), ഇബ്രാഹിം എളേറ്റില്‍ (ദുബൈ കെ.എം.സി.സി), സി.കെ.വി. യൂസുഫ് (മസ്കത്ത് കെ.എം.സി.സി), അസീസ് നരിക്കുനി (ഖത്തര്‍ കെ.എം.സി.സി), സിറാജ് എരഞ്ഞിക്കല്‍ (കുവൈത്ത് കെ.എം.സി.സി), മൊയ്തീന്‍കോയ കല്ലമ്പാറ (റിയാദ് കെ.എം.സി.സി) എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും കെ.എം.സി.സി നേതാക്കള്‍ ചര്‍ച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.