സുല്‍ത്താന്‍ ബത്തേരി: നാട്ടിലിറങ്ങി സ്ഥിരമായി കൃഷി നശിപ്പിക്കുകയും ജനങ്ങള്‍ക്ക് ഭീഷണിയാകുകയും ചെയ്ത കാട്ടാനയെ വനംവകുപ്പ് മയക്കുവെടിവെച്ചു പിടിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 5.45 ഓടെയാണ് കല്ലൂര്‍ 67 ശ്മശാനത്തിനു സമീപത്തുള്ള കാട്ടില്‍നിന്ന് ആനയെ വെടിവെച്ചത്. മയങ്ങിയ ആനയെ താപ്പാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി 10.30 ഓടെ മുത്തങ്ങ ആനപ്പന്തിയില്‍ തയാറാക്കിയ ആനക്കൊട്ടിലിലത്തെിച്ചു. 24 വയസ്സുള്ള കൊമ്പനാനയാണിത്. 30 വര്‍ഷത്തിനു ശേഷമാണ് മുത്തങ്ങ ആനപ്പന്തിയിലേക്ക് പിടികൂടിയ ആന എത്തുന്നത്.
കഴിഞ്ഞ 15ന് രാവിലെ എട്ടുമണിയോടെ കല്ലൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് സമീപത്തിറങ്ങിയ ആന അയ്യപ്പനെന്ന ആദിവാസിയെ ആക്രമിച്ചിരുന്നു. ഇതോടെ നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുകയും ആനയെ പിടിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് വനംമന്ത്രി ആനയെ മയക്കുവെടി വെച്ച് പിടിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ആനയെ പിടിക്കുന്നതിനായി വനം വകുപ്പ് ഒരാഴ്ചയായി നടത്തിവന്ന മുന്നൊരുക്കമാണ് വിജയംകണ്ടത്. ആനയെ താമസിപ്പിക്കുന്നതിനായി കൊട്ടില്‍ തയാറാക്കി. മുമ്പും പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിനാല്‍ ആനയുടെ നീക്കം നിരീക്ഷിക്കാന്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചിരുന്നു. ഈ സംവിധാനമുപയോഗിച്ച് ഒരാഴ്ചയായി ആനയുടെ നീക്കങ്ങള്‍ ശ്രദ്ധിച്ചുവരികയായിരുന്നു. മുതുമലയില്‍നിന്ന് എത്തിച്ച വിജയ്, മുതുമലൈ എന്നീ ആനകളേയും മുത്തങ്ങ പന്തിയിലെ പ്രമുഖ, കുഞ്ചു എന്നീ ആനകളേയും ഉപയോഗിച്ചാണ് പ്രശ്നക്കാരനായ ആനയെ പിടിച്ചത്.
വനം വകുപ്പ് ഉദ്യോഗസ്ഥരും മറ്റുമായി നൂറിലധികമാളുകള്‍ സംഘത്തിലുണ്ടായിരുന്നു. വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ് കുമാര്‍, വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ, അസിസ്റ്റന്‍റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായ കെ.ആര്‍. കൃഷ്ണദാസ്, ഹീരലാല്‍, അജയ് ഘോഷ്, സി.കെ. ആസിഫ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.