താമരശ്ശേരി: കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയ യുവതിയെയും കാമുകനെയും കോടതി റിമാൻഡ്ചെയ്തു. താമരശ്ശേരി മൂന്നാതോട് പനയുള്ളകുന്നുമ്മൽ ലിജിൻ ദാസ്(28), എളേറ്റിൽ പുതിയോട്ടിൽ ആതിര (24) എന്നിവരെയാണ് താമരശ്ശേരി കോടതി അടുത്തമാസം അഞ്ചു വരെ റിമാൻഡ് ചെയ്തത്. കോഴിക്കോട് മാനാഞ്ചിറക്കു സമീപത്തുനിന്നാണ് ഞായറാഴ്ച രാത്രി കൊടുവള്ളി എസ്.ഐ പ്രജീഷിെൻറ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.
ഈ മാസം 10 നാണ് ഭാര്യയെയും മൂന്നു വയസ്സുകാരനായ കുട്ടിയെയും കാണാനില്ലെന്ന് യുവതിയുടെ ഭർത്താവ് കൊടുവള്ളി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കാസർകോട്, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ യുവതി ചെന്നിരുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാൽ, ഈ മാസം 13ന് വൈകീട്ടോടെ കുട്ടിയെ പാലക്കാട് മലബാർ ഗോൾഡ് ജ്വല്ലറിയിൽ ഉപേക്ഷിച്ചതായി യുവതി തന്നെ ബന്ധുക്കളെ ഫോൺ വിളിച്ച് അറിയിച്ചതിനെ തുടർന്ന് കുട്ടിയെ പാലക്കാട് സൗത്ത് പൊലീസ് കണ്ടെത്തുകയായിരുന്നു.
മകനെ കടയിൽ ഉപേക്ഷിച്ച് മുങ്ങിയ കുറ്റത്തിനാണ് കോടതി ഇവരെ റിമാൻഡ് ചെയ്തത്. യുവതിയും കൂടെയുള്ള യുവാവും കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുന്ന ദൃശ്യം ജ്വല്ലറിയിലെ സി.സി.ടി.വിയിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് പാലക്കാടെത്തിയ കൊടുവള്ളി പൊലീസ് കുട്ടിയെ ഏറ്റെടുത്ത് ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.