തിരുവനന്തപുരം: കണ്ണൂരിലെ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മരാജനെ രക്ഷിക്കാൻ സംസ്ഥാന സർക്കാറും സംഘ്പരിവാറും ചേർന്ന് നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ഏപ്രിൽ 15ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്കെതിരെ ഇതുവരെയും കുറ്റപത്രം സമർപ്പിക്കാതിരിക്കുന്നത് പൊലീസിലെ സംഘ്പരിവാറിെൻറ സ്വാധീനം ഉറപ്പിക്കുന്നതാണ്.
മാർച്ച് 19ന് നടന്ന സംഭവത്തിൽ ഒരു മാസം കഴിഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായത്. മറ്റൊരാൾകൂടി പീഡന കേസിൽ പ്രതിയാണ് എന്ന കുട്ടിയുടെ മാതാവിെൻറ പരാതിയിൽ ഇതുവരെ കുട്ടിയുടെ മൊഴിയെടുക്കാനോ എഫ്.ഐ.ആർ ഇടാനോ പൊലീസ് തയാറായിട്ടില്ല. പീഡനത്തിന് ഇരയായ കുട്ടിയെ മനോരോഗി ആക്കാനും ശ്രമം ഉണ്ടായി. അറസ്റ്റ് ചെയ്യപ്പെട്ട് 90 ദിവസം പൂർത്തിയാകുമ്പോൾ സ്വാഭാവികമായും പ്രതിക്ക് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്. ഈ സാധ്യത ഉപയോഗപ്പെടുത്തി പ്രതിയെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആഭ്യന്തരവകുപ്പിലെ സംഘ്പരിവാർ സ്വാധീന ശക്തികൾ അവരുടെ താൽപ്പര്യങ്ങൾ നിഷ്പ്രയാസം നടപ്പാക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയെൻറ അനുമതിയോടെയാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്.
ഭരണപക്ഷത്തുനിന്ന് പരസ്യമായ പിന്തുണ പ്രതികൾക്കുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഈ കേസുമായി ബന്ധപ്പെട്ട് സർക്കാറിെൻറ പല നടപടികളും. ആരോഗ്യ മന്ത്രിയുടെ സ്വന്തം മണ്ഡലമായ കൂത്തുപറമ്പിൽ നടന്ന ക്രൂരമായ പീഡനത്തിൽ നാളിതുവരെ കുട്ടിയുടെ വീട് സന്ദർശിക്കാനോ വീട്ടുകാരെ കാണാനോ വനിത-ശിശുക്ഷേമ മന്ത്രി കൂടിയായ ശൈലജ ടീച്ചർ തയാറായിട്ടില്ല. കോവിഡ് കാലത്തെ കുട്ടികളുടെ ആത്മഹത്യാപ്രവണതയെ കുറിച്ച് സോഷ്യൽ മീഡിയയിൽ അസ്വസ്ഥതകൾ പങ്കുവെക്കുന്ന ആരോഗ്യമന്ത്രി പാലത്തായി കേസിൽ മൗനം പാലിക്കുന്നത് സംശയാസ്പദമാണ്.
ക്രൂരമായി പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ കുടുംബത്തിന് ഭരണകൂടത്തിൽനിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ പൊതുസമൂഹത്തിെൻറ നിരന്തര ജാഗ്രതയും പ്രതിഷേധവും ശക്തിപ്പെടേണ്ടത് അനിവാര്യമാണ്. ഒരു കാരണവശാലും പ്രതി രക്ഷപ്പെട്ടില്ല എന്ന് ഉറപ്പാക്കേണ്ടത് നീതി ബോധമുള്ള സമൂഹത്തിെൻറ ബാധ്യത കൂടിയാണ്. മറ്റൊരു വാളയാർ ആവർത്തിക്കാതിരിക്കാൻ നിരന്തര ഇടപെടൽ അനിവാര്യമാണ്. സി.പി.എം - സംഘ്പരിവാർ ഒത്തുകളിക്ക് എതിരെ ജനം രംഗത്തിറങ്ങണമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.