വിജിലൻസിന്റെ മിന്നൽ പരിശോധന; നിർദിഷ്ട സമയത്തിന് മുമ്പ് പ്രവർത്തിച്ച ബാറും കള്ളിഷാപ്പും പൂട്ടി

കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദിഷ്ട സമയത്തിന് മുമ്പ് പ്രവർത്തിച്ച ബാറിനെതിരെയും കള്ളിഷാപ്പിനെതിരെയും നടപടി. പുലർച്ചെ രണ്ടു മണിക്ക് പുറപ്പെട്ട വിജിലൻസ് ഓഫിസർ രാവിലെ ആറോടെയാണ് കോട്ടയത്തെത്തിയത്. തുടർന്ന് ഒരേ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 'രാജ് റീജന്റ്' ബാറിലും സമീപത്തെ കള്ളിഷാപ്പിലും മിന്നൽ പരിശോധന നടന്നത്.

ഔദ്യോഗിക സമയക്രമം പാലിക്കാതെ ബാറിലും ഷാപ്പിലും രാവിലെ 8.35-നും 8.45-നും മദ്യം വിളമ്പാൻ തുടങ്ങിയതായി പരിശോധനയിൽ കണ്ടെത്തി. ചട്ടലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നിയമപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് അറിയിച്ചു. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയും ഉണ്ടാകുമെന്നാണ് സൂചനയുണ്ട്.

ബാറുകളും കള്ളിഷാപ്പുകളും കൃത്യമായ സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർക്ക് നേരത്തെ കർശന നിർദേശം നൽകിയിരുന്നു. ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ ഉണ്ടായാൽ സ്ഥാപനങ്ങൾക്കെതിരെ മാത്രമല്ല, ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും മിന്നൽ പരിശോധന ഉണ്ടാകുമെന്നും വിജിലൻസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കോട്ടയത്ത് പരിശോധന നടന്നത്.

അതേസമയം, കൊല്ലം കരുനാഗപ്പള്ളിയില്‍ മദ്യത്തിന് അമിത വില ഈടാക്കിയെന്ന പരാതിയില്‍ രണ്ട് ബെവ്കോ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സുധിന്‍ രാജ്, അമല്‍ദേവ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബെവ്‌കോ എം.ഡിയുടേതാണ് നടപടി. മൂന്ന് ലിറ്റര്‍ മദ്യം വാങ്ങിയ വ്യക്തിയില്‍ നിന്ന് ജീവനക്കാരന്‍ 50 രൂപ ചോദിച്ച് വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് നടപടി. മദ്യം വാങ്ങിയവര്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് എക്‌സൈസ് മന്ത്രി എം. ലിജു സി.എം.ഡിക്ക് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ബെവ്കോയുടെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗമാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.

ബാറുകൾ തുറക്കേണ്ട സമയത്ത് തുറന്നാല്‍ മതിയെന്നും അടയ്ക്കാനുള്ള സമയത്ത് അടക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ഉദ്യോഗസ്ഥര്‍ കൂട്ട് നിന്ന് പാരിതോഷികം വാങ്ങിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Tags:    
News Summary - Vigilance conducts lightning inspection; Bar and liquor shop closed for operating before the prescribed hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.