തിരുവനന്തപുരം : എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പി. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്ര ശൂന്യതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് എ.ഐ.സി.സി ആസ്ഥാനത്തെ വന്ദേമാതരമെന്ന് റഹീം പറഞ്ഞു. സംഘപരിവാര്‍ രാഷ്ട്രീയം കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഇടംപിടിച്ചുകഴിഞ്ഞു. കേരളം ഒഴികെ കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചു. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാത്തത് സംസ്ഥാനത്ത് ഇടതുപക്ഷം ശക്തമായി നിലനില്‍ക്കുന്നതിനാലാണ്. ഇടതുപക്ഷം ശക്തമല്ലായിരുന്നെങ്കില്‍ കേരളത്തിലും വന്ദേമാതരം പൂര്‍ണ്ണമായി പാടുമായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ ഗണഗീതം ആലപിച്ചേനേയെന്നും റഹീം പറഞ്ഞു.
ഗാന്ധിജിയെയും നെഹ്‌റുവിനെയും ടാഗോറിനെയും കോണ്‍ഗ്രസ് മറന്നിരിക്കുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ നിയമസഭയില്‍ ഗണഗീതം പാടുകയുണ്ടായി. തെലങ്കാനയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി വംശീയഅധിക്ഷേപ പ്രസ്താവനകള്‍ നടത്തുകയാണ്. തെലങ്കാനയിലെ ഒരു റോഡിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നല്‍കി. ഹിറ്റ്‌ലറാണ് പ്രചോദനമെന്നാണ് രേവന്ദ് റെഡ്ഡിയുടെ മറ്റൊരു പ്രസ്താവന. ഗാന്ധിജിയെ മറന്ന് സവര്‍ക്കറില്‍ അഭയം പ്രാപിക്കുന്ന നിലയിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ദിശ എങ്ങോട്ടാണ് പോകുന്നതെന്നതിന്റെ സൂചനകളാണ് ഇത്തരം സംഭവങ്ങളെന്നും എ.എ. റഹീം എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.