തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ രൂക്ഷമായി പരിഹസിച്ച് വി.ടി. ബൽറാം. രാജീവ് ചന്ദ്രശേഖർ ഒറ്റക്ക് വേദിയിൽ ഇരിക്കുന്നതിനെയും മുദ്രവാക്യം വിളിക്കുന്നതിനെയുമാണ് ബൽറാം പരിഹസിച്ചത്.
രാജീവ് ചന്ദ്രശേഖർ വേദിയിൽ ഒറ്റക്ക് ഇരിക്കുന്നതിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് വിമർശിച്ചിരുന്നു. വിളമ്പുന്നവന് നാണമില്ലെങ്കിൽ കഴിക്കുന്നവന് നാണം വേണമെന്നും സംസ്ഥാന ധനമന്ത്രി ഉൾപ്പെടെ താഴെ ഇരിക്കുമ്പോഴാണ് ബി.ജെ.പി അധ്യക്ഷൻ നേരത്തെ തന്നെ വേദിയിൽ കയറി ഇരിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി.
'ഞങ്ങൾ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും' എന്ന അടിക്കുറിപ്പോടെ ഉദ്ഘാന സദസിൽ മന്ത്രി കെ.എൻ ബാലഗോപാലിനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഒപ്പമുള്ള ചിത്രവും സമൂഹമാധ്യമങ്ങളിലും റിയാസ് പങ്കുവെച്ചു.
സംസ്ഥാന സർക്കാർ നൽകിയ ക്ഷണിക്കപ്പെടുന്നവരുടെ പട്ടികയിൽ രാജീവ് ചന്ദ്രശേഖർ ഉണ്ടായിരുന്നില്ലെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നൽകിയ ലിസ്റ്റിൽ പേര് കൂട്ടിചേർക്കുകയായിരുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടർ മൾട്ടിപർപ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. പദ്ധതി പ്രദേശം സന്ദർശിച്ചതിന് പിന്നാലെയാണ് മോദി ഉദ്ഘാടനം നിർവഹിച്ചത്. എല്ലാവർക്കും എന്‍റെ നമസ്കാരം, ഒരിക്കൽ കൂടി ശ്രീ അനന്തപദ്മനാഭന്‍റെ മണ്ണിലേക്ക് വരാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്.
രാജീവ് ചന്ദ്രശേഖറിന് മലയാളം അറിയില്ല എന്ന് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. അതിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു. മുണ്ടുടുക്കാനും വേണമെങ്കിൽ മുണ്ട് കുത്തിവെക്കാനും അറിയാമെന്നും മലയാളത്തിൽ നന്നായി സംസാരിക്കാൻ അറിയുന്നതിനൊപ്പം മലയാളത്തിൽ തെറി പറയാനും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്കു കേരള രാഷ്ട്രീയം അറിയില്ല എന്നാണ് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞത്. അത് നൂറുശതമാനം ശരിയാണ്. അഴിമതി നടത്തി ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയം എനിക്കറിയില്ല. അത് കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും രാഷ്ട്രീയമാണ്. എനിക്ക് വികസന രാഷ്ട്രീയമാണ് അറിയുക. ജനങ്ങളെ സേവിക്കാനാണ് അറിയുക എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.