ആലത്തൂർ: യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന്‍ മോശം പ്രസ്താവന നടത്തിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ ബിജു. പൊതുയോഗത്തിൽ നടത്തിയ പ്രസംഗത്തെ മറ്റ് തരത്തിൽ ചിത്രീകരിച്ച് വൈകാരികമാക്കാൻ ശ്രമിക്കുന്നു. ആലത്തൂരിലെ ജനങ്ങൾക്ക് ഇക്കാര്യത്തിൽ നല്ല ബോധ്യമുണ്ടെന്നും പി.കെ ബിജു പറഞ്ഞു.
രമ്യ ഹരിദാസിനെ കുറിച്ച് നടത്തിയ പരാമർശം വിജയരാഘവൻ വിശദീകരിച്ചിട്ടുണ്ട്. രാഷ്ട്രീയം പറയാനില്ലാത്തത് കൊണ്ടാണ് കോൺഗ്രസ് ഇത്തരം വിഷയങ്ങൾ ഉയർത്തുന്നത്. എല്ലാം കോൺഗ്രസിന്‍റെ വ്യാഖ്യാനങ്ങളാണ്. ഇനിയും കോൺഗ്രസ് രാഷ്ട്രീയം പറയാൻ തയാറായില്ലെങ്കിൽ ഉള്ള വോട്ടും നഷ്ടപ്പെടുമെന്നും പി.കെ ബിജു മാധ്യമങ്ങളോട് വ്യക്തമാക്കി.
പൊന്നാനിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.വി. അൻവറിന് വോട്ടഭ്യർഥിച്ച് നടത്തിയ പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ആലത്തൂർ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.
പത്രിക സമർപ്പിച്ച ശേഷം മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെ ചൊല്ലിയായിരുന്നു മോശം പരാമർശം. പത്രിക സമർപ്പിച്ച ശേഷം രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയിരുന്നു. അതോട് കൂടി ആ കുട്ടിയുടെ കാര്യം എന്തായെന്ന് അറിയില്ലെന്നായിരുന്നു വിജയരാഘവന്‍റെ പരാമർശം. വിജയരാഘവന്‍റെ പരാമർശത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.