കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി ഞീഴൂർ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ. കടുത്തുരുത്തി അറുന്നൂറ്റിമംഗലം മങ്ങാട് കമ്പനിപ്പടി കുറുമുള്ളീൽ ജോർജ് ജോണിനെയാണ് (52) വിജിലൻസ് കോട്ടയം ഡിവൈ.എസ്.പി രവികുമാറും സംഘവും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് കുറവിലങ്ങാട് സ്വദേശിയായ യുവാവിൽനിന്ന് 1300 രൂപ കൈപ്പറ്റുന്നതിനിടെ വിജിലൻസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

യുവാവ് കാനഡയിൽ പോകുന്നതിന്‍റെ ഭാഗമായി പഞ്ചായത്തിൽ ജനനം രജിസ്റ്റർ ചെയ്യുന്നതിന് പാലാ ആർ.ഡി.ഒ ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. ഇത് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആർ.ഡി.ഒ ഓഫിസിൽ നിന്ന് ഞീഴൂർ വില്ലേജ് ഓഫിസർ ജോർജ് ജോണിന് കൈമാറി. ഇതിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഇയാൾ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

വില്ലേജ് ഓഫിസിലെ വൈദ്യുതി ചാർജ് അടക്കാനെന്ന പേരിലാണ് പരാതിക്കാരനോട് 1300 രൂപ ആവശ്യപ്പെട്ടത്. പണം നൽകിയാലേ റിപ്പോർട്ട് ആർ.ഡി.ഒ ഓഫിസിലേക്ക് അയക്കൂ എന്നും വില്ലേജ് ഓഫിസർ പറഞ്ഞു. ഇതോടെ യുവാവ് കോട്ടയം വിജിലൻസ് ഓഫിസിലെത്തി പരാതി നൽകുകയായിരുന്നു.

വ്യാഴാഴ്ച വിജിലൻസ് ഏൽപിച്ച തുക യുവാവ് വില്ലേജ് ഓഫിസർക്ക് കൈമാറുന്ന സമയത്തുതന്നെ അവിടെയുണ്ടായിരുന്ന വിജിലൻസ് സംഘം ജോർജ് ജോണിനെ പിടികൂടുകയായിരുന്നു. വിജിലൻസ് ഇൻസ്പെക്ടർ എസ്. പ്രദീപ്, എസ്.ഐമാരായ സ്റ്റാൻലി തോമസ്, വി.എം. ജയ്മോൻ, പ്രദീപ്കുമാർ, കെ.സി. പ്രസാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Vigilance caught village officer while taking bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.