തിരുവനന്തപുരം: നിയമസഭയില്‍ ലഭിക്കുന്ന പരിമിതമായ സമയത്തിനുള്ളില്‍ നിന്നു കൊണ്ട് കെ.കെ രമ എം.എൽ.എ സംസാരിക്കുമ്പോള്‍, ടി.പി ചന്ദ്രശേഖരന്‍ ജീവിച്ചിരിക്കുമ്പോള്‍ സംസാരിക്കുന്നതു പോലെ സി.പി.എം നേതാക്കള്‍ക്ക് തോന്നുന്നത് കൊണ്ടാണ് അവരെ വേട്ടയാടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ.കെ രമയെ അവഹേളിച്ച് എം.എം മണി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്‌ക്കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇവിടെ ഒരു മഹതി സര്‍ക്കാരിനെതിരെ പ്രസംഗിച്ചു, അവര്‍ വിധവയായി പോയി, അത് അവരുടെ വിധി' എന്ന ക്രൂരമായ പരാമര്‍ശമാണ് എം.എം മണി നടത്തിയത്. നിരന്തരമായി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്ന വ്യക്തിയാണ് എം.എം മണി. ഞങ്ങളുടെ സഹോദരി ഈ വൃത്തിക്കെട്ട പരാമര്‍ശം കേട്ട് നിറകണ്ണുകളോടെ ഇരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് എങ്ങനെ നിയമസഭയില്‍ ഇരിക്കാനാകുമെന്നും സതീശൻ ചോദിച്ചു.
ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെ മുന്‍ മന്ത്രി കൂടിയായ മന്ത്രി എം.എം മണി കെ.കെ രമയ്ക്ക് എതിരെ നടത്തിയ പരാമര്‍ശം ഒരിക്കലും സഹിക്കാന്‍ പറ്റാത്തതും വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെടുകയും പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ പരാമര്‍ശം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടാത്തത് അദ്ഭുതപ്പെടുത്തി. പരാമര്‍ശം പിന്‍വലിക്കില്ലെന്ന ധിക്കാരപരമായ നിലപാട് എം.എം മണി സ്വീകരിച്ചപ്പോള്‍ മുഖ്യമന്ത്രി അതിന് കുടപിടിച്ചു കൊടുത്തു. ഈ പരാമര്‍ശം രേഖയില്‍ നിന്നും നീക്കം ചെയ്യാന്‍ പോലും സ്പീക്കര്‍ തയാറായില്ല.
കഴിഞ്ഞ കുറെക്കാലമായി സി.പി.എം കെ.കെ രമയെ വേട്ടയാടുകയാണ്. 51 വെട്ട് വെട്ടി ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തി ചോര കുടിച്ചിട്ടും മതിയാകാത്ത കൊലയാളികള്‍ അദ്ദേഹത്തിന്റെ വിധവയായ രമയെയും വേട്ടയാടുകയാണ്. കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന നേതാവ് രമയെ അധിക്ഷേപിച്ച് കോഴിക്കോട് പ്രസംഗിച്ചു. അതിന്റെ തുടര്‍ച്ചയായാണ് നിയമസഭയ്ക്കകത്തും മണി രമയെ വേട്ടയാടുന്നത്. സി.പി.എമ്മിന്റെയും മുഖ്യന്ത്രിയുടെയും അനുമതിയോട് കൂടി ഗൂഡാലോചന നടത്തി ആസൂത്രിതമായി നടത്തിയ പരാമര്‍ശമാണിത് -സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.