ആലപ്പുഴ: കളര്‍കോട് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട ആൽബിൻ ജോർജിന് വിട നൽകാനൊരുങ്ങി വണ്ടാനം മെഡിക്കൽ കോളേജ്. കുടുംബത്തിൻ്റെ ആവശ്യപ്രകാരം വിദഗ്ദ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ വൈകീട്ട് നാലരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ആൽബിന്റെ പോസ്റ്റ് മോർട്ടം രാവിലെ എട്ടരയോടെ വണ്ടാനം മെഡിക്കൽ കോളേജിൽ നടക്കും. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വെക്കും.
വിദേശത്തുനിന്ന് ബന്ധുക്കൾ എത്താനുള്ളതിനാൽ പൊതു ദർശനത്തിന് ശേഷം ആൽബിന്റെ മൃതദേഹം എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംസ്കാരചടങ്ങുകൾ പിന്നീടായിരിക്കും നടക്കുക. ചികിത്സയിൽ കഴിയുന്ന മറ്റു നാല് വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം വിദ്യാർഥികൾക്ക് വാഹനം നൽകിയ വാഹന ഉടമ ഷാമിൽ ഖാനെ മോട്ടോർ വാഹനവകുപ്പ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. വാഹനം റെന്റിനാണ് നൽകിയത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ന് വീണ്ടും ഹാജരാകാൻ നിർദേശം നൽകിയത്.
വാഹനം ഓടിച്ച ഗൗരീശങ്കറിനെ പ്രതിചേർത്ത് പൊലീസ് ഇന്നലെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. മനപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേരളത്തെ നടുക്കിയ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. കാറിൽ 11 പേരാണ് ഉണ്ടായിരുന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു വിദ്യാര്‍ഥികള്‍. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെ.എസ്.ആര്‍.ടി.സി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാർക്ക് കാര്യമായി പരിക്കേറ്റിട്ടില്ല.
അതേസമയം,വാഹനം ഓടിച്ച വിദ്യാര്‍ഥിയുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദ്യാര്‍ഥിയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്ന നടപടികളിലേക്കും ആര്‍.ടി.ഒ കടക്കും. എന്നാല്‍ വിദ്യാര്‍ഥിയുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ കണക്കിലെടുത്ത് പിന്നീടായിരിക്കും നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.