തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് 55 ഡിഗ്രി വരെ ഉയരുമെന്നും മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നുമുള്ള തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ തീർത്തും വ്യാജമാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 'സിവിൽ ഡിഫൻസ് വകുപ്പ്' പുറപ്പെടുവിച്ച ഔദ്യോഗിക അറിയിപ്പ് എന്ന നിലയിൽ വാട്സാപ്പിലൂടെയാണ് ഈ തെറ്റായ സന്ദേശം പ്രധാനമായും പ്രചരിക്കുന്നത്.
ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 മുതൽ 55 ഡിഗ്രി വരെ ഉയരുമെന്നും തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്, വാഹനങ്ങളിൽ ഇന്ധനം പൂർണ്ണമായി നിറയ്ക്കരുത് തുടങ്ങിയ അശാസ്ത്രീയമായ നിർദ്ദേശങ്ങളാണ് സന്ദേശത്തിലുള്ളത്. എന്നാൽ കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന പേരിൽ പ്രത്യേക വകുപ്പില്ലെന്നും ഇത് അഗ്നിരക്ഷാസേനയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേന മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി. കേരളത്തിൽ താപനില 54 ഡിഗ്രി വരെ ഉയരുമെന്ന യാതൊരു പ്രവചനവും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നടത്തിയിട്ടില്ല.
ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന ഇത്തരം സന്ദേശങ്ങൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും 2005ലെ ദുരന്തനിവാരണ നിയമം സെക്ഷൻ 54 പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി അറിയിച്ചു. കാലാവസ്ഥാ സംബന്ധമായ ഔദ്യോഗിക വിവരങ്ങൾക്ക് ദുരന്തനിവാരണ അതോറിറ്റിയുടെയോ കാലാവസ്ഥാ വകുപ്പിന്‍റെയോ വെബ്സൈറ്റുകളും ഔദ്യോഗിക പേജുകളും മാത്രം ആശ്രയിക്കണമെന്നും അടിസ്ഥാനരഹിതമായ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.