വാളത്തോട് വനമേഖലയില്‍ കാണാതായ ഝാര്‍ഖണ്ഡ് സ്വദേശിക്കായി വനമേഖലയില്‍ തിരച്ചിലിനായി പുറപ്പെടുന്ന ദൗത്യസംഘം
ഇരിട്ടി: വാളത്തോട് വനമേഖലയില്‍ കാണാതായ ഝാര്‍ഖണ്ഡ് സ്വദേശി വിജയ് ദഹങ്കയെ കണ്ടെത്താനായില്ല. മാവോവാദി വിരുദ്ധസേനയായ എ.എന്‍.എഫ് കമാന്‍ഡോകളും വനം ദ്രുതപ്രതികരണ (ആര്‍.ആര്‍.ടി) സേനയും പൊലീസും വനപാലകരുംഉള്പ്പെടുന്ന 21 അംഗ സംഘം കഴിഞ്ഞദിവസം വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന നടത്തി. വന്യമൃഗങ്ങളും അപകടകരമായ കൊല്ലികളും വിഷപ്പാമ്പുകളും നിറഞ്ഞ വനത്തില്‍ പരിശോധന ദുര്‍ഘടമാണ്. കാലാവസ്ഥയും പ്രതികൂലമാണ്. കരിക്കോട്ടക്കരി എസ്.എച്ച്.ഒ ഇന്‍സ്‌പെക്ടര്‍ ആര്‍.എന്‍. പ്രശാന്ത്, എസ്.ഐ സുനില്‍കുമാര്‍ വളയങ്ങാടന്‍, വനം ആര്‍.ആര്‍.ടി ഡെപ്യൂട്ടി റേഞ്ചര്‍ എം. ഷൈനികുമാര്‍, ഇരിട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സി. സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തിയത്.
ഇരിട്ടി ഡിവൈ.എസ്.പി പി. രാജേഷ് സ്ഥലം സന്ദര്‍ശിച്ചു. ഞായറാഴ്ചയും തിരച്ചില്‍ തുടർന്നിരുന്നു. എടപ്പുഴയിലെ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ ടാപ്പിങ് ജോലിക്കായി എത്തിയതാണ് കാണാതായ വിജയ്. ബന്ധുക്കള്‍ക്ക് ഒപ്പം ജോലിചെയ്തിരുന്ന യുവാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്. ഝാര്‍ഖണ്ഡ് വനമേഖലയില്‍ താമസിക്കുന്ന വിജയി മുമ്പും വനത്തിനുള്ളില്‍ ഒറ്റപ്പെട്ട് ഏതാനും ദിവസം കഴിഞ്ഞിട്ടുള്ള സംഭവമുണ്ടായിട്ടുണ്ടെന്നും പിന്നീട് തനിയെ മടങ്ങിവരുകയാണ് പതിവെന്നും ബന്ധുക്കള്‍ മൊഴിനല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.