തൃശൂർ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേമം നിയോജക മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി വി. ശിവൻകുട്ടി. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നേമത്ത് മത്സരിക്കാനില്ല. നേമത്ത് രണ്ടു തവണ ഞാൻ ജയിച്ചു. ഒരു തവണ തോറ്റു. ഒ. രാജഗോപാലിനോടാണ് തോറ്റത്. കുമ്മനം രാജശേഖരനേയും കെ. മുരളീധരനേയും പരാജയപ്പെടുത്തി.' വി. ശിവൻകുട്ടി പറഞ്ഞു.
എന്‍റെ പാർട്ടി തീരുമാനിക്കുന്നതിനനുസരിച്ച് പ്രവർത്തിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സി.പി.എമ്മും തീരുമനിക്കുന്നതിനനുസരിച്ച് പ്രവർത്തിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
'ഞങ്ങൾ ഒന്നും സ്വന്തമായി പ്രഖ്യാപിക്കുന്നവരല്ലല്ലോ. പത്തു നാൽപ്പത് വർഷങ്ങളായി പാർട്ടി എടുക്കുന്ന തീരുമാനം അനുസരിച്ച് മുന്നോട്ടുപോകുന്ന വ്യക്തിയാണ്. ഏതു കാര്യത്തിലായാലും പാർട്ടി എടുക്കുന്ന തീരുമാനം തന്നെയായിരിക്കും എന്‍റെ അവസാന വാക്ക്.' അദ്ദേഹം കൂട്ടിച്ചേർത്തു.
നേമം പിടിച്ചെടുക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ രംഗത്തിറങ്ങുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതോടെ നിയമസഭയിൽ നേമത്ത് കടുത്ത മത്സരം നടക്കുമെന്ന് ഉറപ്പായിരുന്നു. ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കാൻ ഇടതുമുന്നണിയുടെ അതികായനായ വി. ശിവൻകുട്ടി തന്നെ രംഗത്തിറക്കണമെന്ന് സി.പി.എം ഉറപ്പിക്കുന്നതിനിടെയാണ് വി. ശിവൻകുട്ടി നേമത്ത് മത്സരിക്കാനില്ലെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ത്രികോണ മത്സരം നടക്കുന്ന നേമത്ത് കരുത്തനായ മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്തുക എന്നത് ഇടതുമുന്നണിക്ക് വലിയ ബുദ്ധിമുട്ട് തന്നെ സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.