വി. ശിവൻകുട്ടി
തൃശൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കാനില്ലെന്ന പ്രസ്താവന മണിക്കൂറുകള്‍ക്കുളളില്‍ തിരുത്തി മന്ത്രി വി. ശിവന്‍കുട്ടി. ഇത്തവണ നേമത്ത് മത്സരിക്കാന്‍ ഇല്ലെന്നായിരുന്നു ശിവന്‍കുട്ടി തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. എന്നാല്‍ പിന്നീട് മന്ത്രി തന്നെ ഇക്കാര്യം തിരുത്തുകയായിരുന്നു. നേമത്ത് മത്സരിക്കുമെന്നോ ഇല്ലെന്നോ താന്‍ പറഞ്ഞിട്ടില്ല എന്നാല്‍ ചിലര്‍ ഇതില്‍ മനഃപൂര്‍വം ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥിത്വം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
നേമം പിടിച്ചെടുക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ രംഗത്തിറങ്ങുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതോടെ നിയമസഭയിൽ നേമത്ത് കടുത്ത മത്സരം നടക്കുമെന്ന് ഉറപ്പായിരുന്നു. ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കാൻ ഇടതുമുന്നണിയുടെ അതികായനായ വി. ശിവൻകുട്ടി തന്നെ രംഗത്തിറക്കണമെന്ന് സി.പി.എം ഉറപ്പിക്കുന്നതിനിടെയാണ് വി. ശിവൻകുട്ടി നേമത്ത് മത്സരിക്കാനില്ലെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ത്രികോണ മത്സരം നടക്കുന്ന നേമത്ത് കരുത്തനായ മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്തുക എന്നത് ഇടതുമുന്നണിക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
മത്സരിക്കില്ലെന്ന് പറയുമ്പോഴും പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി മത്സരിക്കാൻ പറഞ്ഞാൽ ശിവൻകുട്ടിക്ക് വീണ്ടും മത്സരിക്കേണ്ടിവരും. പരസ്യമായി മത്സരിക്കില്ലെന്ന് ശിവൻകുട്ടി പറഞ്ഞതോടെ പാര്‍ട്ടി എന്ത് തീരുമാനമെടുക്കുമെന്നാണ് ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.