തിരുവനന്തപുരം: വരാനിരിക്കുന്ന എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ അക്കാദമിക് വിരുദ്ധമാണെങ്കിൽ കേരളം ഇപ്പോഴത്തെപ്പോലെ തന്നെ ശക്തമായ രീതിയിൽ പ്രതികരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. രാജ്യത്തെ അക്കാദമിക സ്വാതന്ത്ര്യം മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികൾ നേരിടുന്ന സവിശേഷ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും പാഠപുസ്തക പരിഷ്‌കരണത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ നടത്തുന്ന ഇടപെടലുകൾ ചരിത്രവസ്തുതകളെ വളച്ചൊടിക്കാനും ശാസ്ത്രീയ അവബോധം ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
രാജ്യത്തെ അക്കാദമിക സ്വാതന്ത്ര്യം മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികൾ നേരിടുന്ന സവിശേഷ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പാഠപുസ്തക പരിഷ്‌കരണത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ നടത്തുന്ന ഇടപെടലുകൾ ചരിത്രവസ്തുതകളെ വളച്ചൊടിക്കാനും ശാസ്ത്രീയ അവബോധം ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ളതാണ്. എൻ.സി.ഇ.ആർ.ടി വ്യാപകമായി പാഠഭാഗങ്ങൾ വെട്ടിമാറ്റിയപ്പോൾ, അക്കാദമിക സത്യസന്ധത ഉയർത്തിപ്പിടിക്കാൻ അഡീഷണൽ പാഠപുസ്തകങ്ങൾ പുറത്തിറക്കി കേരളം സധൈര്യം മാതൃക കാട്ടിയിട്ടുണ്ട്.
ഡൽഹിയിൽ നടന്ന എൻ.സി.ഇ.ആർ.ടി യോഗത്തിൽ ഇത്തരം അക്കാദമിക് വിരുദ്ധ നടപടികളെ ഔദ്യോഗികമായിത്തന്നെ എതിർത്തു സംസാരിക്കാൻ നമ്മുടെ സംസ്ഥാനം തയ്യാറായി. വരാനിരിക്കുന്ന എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ അക്കാദമിക് വിരുദ്ധമാണെങ്കിൽ കേരളം ഇപ്പോഴത്തെപ്പോലെ തന്നെ ശക്തമായ രീതിയിൽ പ്രതികരിക്കും. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ രീതിക്കായി കേരളം എന്നും വിട്ടുവീഴ്ചയില്ലാതെ മുൻപന്തിയിൽ തന്നെയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.