കൊച്ചി: രമേശ് ചെന്നിത്തല ക്രമസമാധാന പാലനം കൃത്യമായി നടപ്പാക്കാൻ ആർജ്ജവമുള്ള ആഭ്യന്തരവകുപ്പ് മന്ത്രിയാണെന്നും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്ന തഗ്ഗ് ഡയലോഗ് ചിലപ്പോൾ അദ്ദേഹത്തിൽ നിന്ന് ഉണ്ടാവില്ലെന്നും കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ആഭ്യന്തരവകുപ്പ് മന്ത്രിയെയും പൊലീസ് സംവിധാനത്തെയും ആയങ്കി - തില്ലങ്കേരിമാർ മുഖം മറച്ചിരുന്നുള്ള ഫേസ്ബുക്ക് കമന്റിൽ ഇക്കിളികൊണ്ട് വെല്ലുവിളിക്കരുതെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘അർജുൻ ആയങ്കിക്ക് സർക്കാർ അടിയന്തരമായി കൗൺസിലിങ് കൊടുക്കണം. ഹൈ പ്രൊഫൈൽഡ് കൊട്ടേഷൻകാരനായി കേരളത്തിൽ ഉടനീളം സിപിഎം സൈബർ അന്തങ്ങൾ വാഴ്ത്തിപ്പാടുന്ന ആൾക്ക് ജീവിതം മടുത്തെങ്കിൽ കാരണം കണ്ടെത്തണം. ചാവാൻ തുനിഞ്ഞ് ഇറങ്ങിയവൻ ആരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുമ്പോൾ അയാൾ കൊല്ലാനും കൊല്ലപ്പെടാനും ഇടവരാതെ മനശാസ്ത്ര ചികിത്സയും കൗൺസിലിംഗും കൊടുത്ത് രോഗം ഭേദമാക്കി സമൂഹത്തിന്റെ ഭാഗമാക്കണം... ആവശ്യം കഴിയുമ്പോൾ ഒറ്റുകൊടുക്കുന്ന ക്രിമിനൽ പാർട്ടി കാർട്ടലിൽ നിന്ന് വേറിട്ട് മെച്ചപ്പെട്ട മനുഷ്യനായി അയാൾ സമൂഹത്തിൽ ഉണ്ടാകട്ടെ’ -ജിന്റോ ജോൺ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
‘ഞാൻ വളർന്ന പാർട്ടി വേറെയാണ്’ ആയങ്കി ആഭ്യന്തര മന്ത്രിയെ വരെ വെല്ലുവിളിച്ച വാക്കുകൾ... ബഹു. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വളർന്ന പാർട്ടി ഏതാണെന്ന് ആയങ്കിക്ക് ഇപ്പോൾ മനസ്സിലായിക്കാണും.
അർജുൻ എന്ന് പേരുള്ളത് കൊണ്ട് ആരോടും എവിടേയും കയറി യുദ്ധം ചെയ്യാമെന്നും നിയമവ്യവസ്ഥയെ വെല്ലുവിളിക്കാമെന്നും വിചാരിക്കരുത്. ഇതുപോലെയുള്ള വെളിവുകേട് പിള്ളേരെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് ജയിലിൽ കയറ്റുന്ന സൈബർ അന്തങ്ങൾക്കും ഇതൊരു പാഠമാകണം. ഇവരെയൊക്കെ വളർത്തിയ പാർട്ടി കൊല്ലാനും തല്ലാനും കൊലവിളിക്കാനും പഠിപ്പിച്ചിട്ടുണ്ടാകും. പക്ഷേ ആ തിണ്ണമിടുക്ക് കയ്യിൽവച്ച് ഒതുങ്ങിയിരിക്കണം സഖാക്കളേ... കാലം മാറി.
തല്ലിയത് കൊണ്ട് നിങ്ങളുടെ പാർട്ടിയിൽ എത്രപേർ ചേർന്നു. നിങ്ങൾ ഭീഷണിപ്പെടുത്തിയത് കൊണ്ട് എത്രപേരുടെ വോട്ട് അധികം നേടാനായി നിങ്ങൾക്ക്? കാലത്തിന്റെ ചുവരെഴുത്ത് വായിക്കാതെ ഗുണ്ടകളെ പ്രോത്സാഹിപ്പിക്കുന്ന നിലവാരത്തിലേക്ക് പാർട്ടിയുടെ പഠന ക്ലാസ്സുകൾ തരംതാണതിന്റെ ഫലമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്.
വളർത്തിയ പാർട്ടിക്ക് വേണ്ടിയുള്ള ക്വട്ടേഷൻ പണിക്കുള്ള സ്കോപ്പ് കുറഞ്ഞതോടുകൂടി സ്വർണ്ണം പൊട്ടിക്കലും കടത്തലും മയക്കുമരുന്ന് കച്ചവടവുമൊക്കെയായി പാർട്ടിക്ക് പുറത്തേക്ക് വ്യവസായിക അടിസ്ഥാനത്തിൽ തെമ്മാടിത്തരം ചെയ്യുന്നത് ഒരു കലാരൂപമായി കയ്യടിച്ചു വാഴ്ത്തുന്ന സൈബർ സഖാക്കന്മാർ ഉണ്ടാകാം. പക്ഷേ അന്തംകമ്മികളെ കാണുമ്പോൾ കവാത്ത് മറക്കുന്ന അജിത്കുമാറിന്റെ കാലം മാറിയെന്നും മുഖം നോക്കാതെ നിയമപാലനം നടത്താൻ ആർജ്ജവമുള്ള എഡിജിപി വിജയന്റെ കാലമായി എന്നും തിരിച്ചറിയണം. വാടിക്കൽ രാമകൃഷ്ണൻ കൊലക്കേസിലെ പ്രതി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞിട്ട് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി എന്നതെങ്കിലും കുറഞ്ഞപക്ഷം ഓർക്കണം.
സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആകുന്ന തഗ്ഗ് ഡയലോഗ് ചിലപ്പോൾ രമേശ് ചെന്നിത്തലയിൽ നിന്ന് ഉണ്ടാവില്ല. പക്ഷേ ക്രമസമാധാന പാലനം കൃത്യമായി നടപ്പാക്കാൻ ആർജ്ജവമുള്ള ആഭ്യന്തരവകുപ്പ് മന്ത്രിയെ, പൊലീസ് സംവിധാനത്തെ ഞഞ്ഞാ പിഞ്ഞാ പിള്ളേരുടെ മുഖം മറച്ചിരുന്നുള്ള ഫേസ്ബുക്ക് കമന്റിൽ ഇക്കിളികൊണ്ട് വെല്ലുവിളിക്കരുത് ആയങ്കി - തില്ലങ്കേരിമാരെ.
അർജുൻ ആയങ്കിക്ക് സർക്കാർ അടിയന്തരമായി കൗൺസിലിങ് കൊടുക്കണം. ഹൈ പ്രൊഫൈൽഡ് കൊട്ടേഷൻകാരനായി കേരളത്തിൽ ഉടനീളം സിപിഎം സൈബർ അന്തങ്ങൾ വാഴ്ത്തിപ്പാടുന്ന ആൾക്ക് ജീവിതം മടുത്തെങ്കിൽ കാരണം കണ്ടെത്തണം. ചാവാൻ തുനിഞ്ഞ് ഇറങ്ങിയവൻ ആരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുമ്പോൾ അയാൾ കൊല്ലാനും കൊല്ലപ്പെടാനും ഇടവരാതെ മനശാസ്ത്ര ചികിത്സയും കൗൺസിലിംഗും കൊടുത്ത് രോഗം ഭേദമാക്കി സമൂഹത്തിന്റെ ഭാഗമാക്കണം... ആവശ്യം കഴിയുമ്പോൾ ഒറ്റുകൊടുക്കുന്ന ക്രിമിനൽ പാർട്ടി കാർട്ടലിൽ നിന്ന് വേറിട്ട് മെച്ചപ്പെട്ട മനുഷ്യനായി അയാൾ സമൂഹത്തിൽ ഉണ്ടാകട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.