ആപ്പിലാക്കാൻ അപ്ഡേറ്റ്: വിവോ, iQ00 ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: വിവോ, iQ00 ഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. വിവോ, iQ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ്. ഫോണിൽ 'ഒറിജിന്‍ ഒ.എസ് അപ്ഡേറ്റ്' എന്ന വ്യാജേന വരുന്ന സന്ദേശം മൊബൈല്‍ ഫോണില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് ഉപയോക്താക്കളുടെ ബാങ്കിങ് വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് തട്ടിപ്പിന്‍റെ രീതി.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ അടിയന്തരമായി സിസ്റ്റം അപ്ഡേറ്റ് ചെയ്യുക എന്ന പോപ്പ്അപ്പ് സന്ദേശം സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. ഇതില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഔദ്യോഗിക അപ്ഡേറ്റിന് പകരം മാല്‍വെയര്‍ അടങ്ങിയ ആപ്പ് ഫയലുകള്‍ ഡൗണ്‍ലോഡ് ആകും. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിന്‍റെ നിയന്ത്രണം തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും കാമറ, മൈക്രോഫോണ്‍, എസ്.എം.എസ്, കോണ്‍ടാക്ട് വിവരങ്ങള്‍ എന്നിവ ചോര്‍ത്തുകയും ചെയ്യും. ഇതിലൂടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് പണം തട്ടാനാണ് സംഘത്തിന്റെ ലക്ഷ്യം.

സെറ്റിങ്സ് മെനുവിലെ 'സിറ്റം അപ്ഡേറ്റ്' വഴി അല്ലാതെ ബ്രൗസർ വഴിയോ മെസേജുകൾ വഴിയോ വരുന്ന അപ്‌ഡേറ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. 'ഫോണ്‍ ബ്ലോക്ക് ചെയ്യും' എന്ന രീതിയില്‍ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ കണ്ടാല്‍ അവ അവഗണിക്കുക. ഫോണിലെ 'Install from Unknown Sources' എന്ന ഓപ്ഷന്‍ എപ്പോഴും ഓഫ് ചെയ്തു വെക്കുക. വിശ്വസനീയമായ ആന്‍റിവൈറസ് സോഫ്റ്റ്‌വെയറുകൾ മാത്രം ഉപയോഗിക്കുക.

അബദ്ധവശാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുക. ഫോണ്‍ സുരക്ഷാ ആപ്പുകള്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്ത് അജ്ഞാതമായ ആപ്പുകള്‍ നീക്കം ചെയ്യുക. ബാങ്കിങ്, സമൂഹ്യമാധ്യമ പാസ് വേഡുകള്‍ മറ്റൊരു ഡിവൈസ് ഉപയോഗിച്ച് മാറ്റുക. സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലോ, https://cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കണമെന്നുമാണ് പൊലീസിന്റെ മുന്നറിയിപ്പ്.

Tags:    
News Summary - Update to the app: Police warn Vivo and iQ00 users

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.