കൊച്ചി: മകളുടെ പാസ്പോർട്ട് പുതുക്കി നൽകണമെന്ന വിവാഹമോചിതയായ അമ്മയുടെ അപേക്ഷയിൽ അനാവശ്യ എതിർപ്പുന്നയിച്ച അസി. പാസ്പോർട്ട് ഓഫിസർ കോടതി ചെലവ് ഇനത്തിൽ 25,000 രൂപ നൽകണമെന്ന് ഹൈകോടതി. ഏറ്റുമാനൂർ സ്വദേശിനി നൽകിയ അപേക്ഷ നിരസിച്ചതിന് കോട്ടയം പാസ്പോർട്ട് സേവ കേന്ദ്രത്തിലെ അസി. പാസ്പോർട്ട് ഓഫിസർ ശമ്പളത്തിൽനിന്ന് പണം കോടതി ചെലവിനത്തിൽ നൽകണമെന്നാണ് ജസ്റ്റിസ് അമിത് റാവൽ ഉത്തരവിട്ടത്.
ഹരജിക്കാരി വിവാഹമോചനം നേടിയതുമായി ബന്ധപ്പെട്ട കോടതി ഉത്തരവും കുട്ടിയുടെ ഉത്തരവാദിത്തം വ്യക്തമാക്കുന്ന ഫോം സിയും പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷക്കൊപ്പം നൽകിയിരുന്നു. എന്നാൽ, പാസ്പോർട്ട് പുതുക്കി നൽകാൻ കോടതിയുടെ ഉത്തരവ് വേണമെന്ന് അസി. പാസ്പോർട്ട് ഓഫിസർ ആവശ്യപ്പെട്ടു. തുടർന്ന് ഹരജിക്കാരി ഹൈകോടതിയെ സമീപിച്ചു. ഹരജിക്കാരിയുടെ അപേക്ഷ പരിഗണിച്ച് കുട്ടിയുടെ പാസ്പോർട്ട് പുതുക്കി നൽകാൻ തീരുമാനിച്ചെന്ന് ഹരജി പരിഗണിക്കവെ കേന്ദ്ര സർക്കാറിന്റെ അഭിഭാഷകൻ വിശദീകരിച്ചു.
എന്നാൽ, വിവാഹ മോചനം നേടിയവരും വിവാഹവുമായി ബന്ധപ്പെട്ട് തർക്കത്തിലുള്ളവരും പാസ്പോർട്ട് ലഭിക്കുന്നതിനായി കോടതിയെ സമീപിക്കേണ്ടി വരുന്നത് സ്ഥിരം സംഭവമാണെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. പാസ്പോർട്ട് ഓഫിസർമാരുടെ ഭാഗത്തുനിന്ന് പ്രായോഗികവും ഉചിതവുമായ നടപടികളാണ് പ്രതീക്ഷിക്കുന്നത്. ഉദ്യോഗസ്ഥരുടെ ധിക്കാരപരമായ നിലപാടിന് ഉത്തമ ഉദാഹരണമാണ് ഈ കേസെന്നും ഹൈകോടതി പറഞ്ഞു. തുടർന്ന് ഒരാഴ്ചക്കകം ഹരജിക്കാരിയുടെ കുട്ടിക്ക് പാസ്പോർട്ട് പുതുക്കി നൽകണമെന്നും ഉദ്യോഗസ്ഥൻ കോടതിച്ചെലവ് നൽകണമെന്ന ഉത്തരവ് എല്ലാ പാസ്പോർട്ട് ഓഫിസുകളിലേക്കും അയച്ചു കൊടുക്കണമെന്നും ഹൈകോടതി നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.