കോട്ടയം: മുനമ്പത്തെ വിവാദമായ ഭൂമിയുടെ ഉമീദ് രജിസ്ട്രേഷൻ സ്വാഭാവിക നടപടിയാണെന്ന് മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട. കേന്ദ്ര സർക്കാർ പാർലമെന്‍റിൽ അവതരിപ്പിച്ച് പാസാക്കിയ വഖഫ് നിയമ ഭേദഗതി പ്രകാരം മുഴുവൻ വഖഫ് സ്വത്തുക്കളും ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്.
മുനമ്പത്തെ ഭൂമി വഖഫാണോ അല്ലയോ എന്നുള്ള പ്രശ്‌നം കോടതി വ്യവഹാരങ്ങളിലൂടെ അന്തിമമായി തീർപ്പു കൽപിക്കുന്നതു വരെ, ഈ ഭൂമിയുടെ രജിസ്‌ട്രേഷൻ ഉമീദിൽ ചേർക്കാൻ വഖഫ് ബോർഡ് ബാധ്യസ്ഥമാണ്. അല്ലാത്ത പക്ഷം ഏകപക്ഷീയമായി കോടതിയിൽ ബോർഡ് തോൽവി സമ്മതിച്ചതായി വ്യാഖ്യാനിക്കപ്പെടുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. വഖഫ് ഭൂമികളുടെ സംരക്ഷണം ഉറപ്പുവരുത്താൻ കേന്ദ്രനിയമ പ്രകാരം പ്രവർത്തിക്കുന്ന സംവിധാനമായ വഖഫ് ബോർഡ് നിർവഹിച്ച ഭരണപരമായ കാര്യ നിർവഹണത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് ശരിയല്ല.
മുനമ്പം ഭൂമി പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കുന്നതിന് സർക്കാർ മുൻകൈയെടുക്കുകയും ഫാറൂഖ് കോളജ് അധികൃതരുമായി ആശയ വിനിമയം നടത്തി വസ്‌തുവിന്‍റെ നിജസ്ഥിതി ബോധ്യപ്പെട്ട് രമ്യമായ തീർപ്പുണ്ടാക്കുകയും, ഈ കാര്യങ്ങൾ വഖഫ് ബോർഡിലൂടെ കോടതിയിൽ അവതരിപ്പിച്ച് അന്തിമമായി ഉത്തരവാക്കി സാമുദായികമായ സൗഹൃദ അന്തരീക്ഷം സംജാതമാക്കാൻ എല്ലാവരും സഹകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.