തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രിയും നിലപാടിൽനിന്ന് പിന്നോട്ടില്ലെന്ന് സമസ്ത നേതാവ് മുക്കം ഉമർ ഫൈസിയും. 47 ലക്ഷം വിദ്യാർഥികൾ കേരളത്തിൽ പഠിക്കുന്നുണ്ടെന്നും എല്ലാവരുടെയും താൽപര്യമാണ് സംരക്ഷിക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ ഏതെങ്കിലും വിഭാഗത്തിന്‍റെ വിശ്വാസത്തിനോ പ്രാർത്ഥനക്കോ എതിരല്ല. പക്ഷേ, കുട്ടികളുടെ വിദ്യാഭ്യസവും അക്കാദമിക മുന്നേറ്റവുമാണ് ഏറ്റവും വലുത്. ഇന്ന് ജിഫ്രി തങ്ങളുമായി സംസാരിച്ചു. അവരുമായുള്ള ചർച്ച തീരുമാനം മാറ്റാൻ വേണ്ടിയുള്ളതല്ല, ബോധ്യപ്പെടുത്താൻ വേണ്ടിയുള്ള ചർച്ചയാണ് -മന്ത്രി വ്യക്തമാക്കി.
അതേസമയം, ചർച്ച ചെയ്താൽ ഫലമുണ്ടാകുമെന്നും ചർച്ച ചെയ്യാതെ ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നും മുക്കം ഉമർ ഫൈസി പറഞ്ഞു. വലിയൊരു സമൂഹമാണ് മുസ്ലിംകൾ. അവരെ അവഗണിച്ച് മുന്നോട്ടുപോകാൻ കഴിയുമെന്ന് ഒരു സർക്കാറും വിചാരിക്കണ്ട. അത് ധിക്കാരപരമായ പോക്കായിരിക്കും. അതിന്‍റെ തിക്തഫലം അവർ അനുഭവിക്കേണ്ടിവരും, ആരായിരുന്നാലും -ഉമര്‍ ഫൈസി പറഞ്ഞു.
സ്കൂള്‍ പഠനസമയമാറ്റം സംബന്ധിച്ച സാഹചര്യവും തുടര്‍നടപടികളും ചര്‍ച്ചചെയ്യാൻ കോഴിക്കോട്ട് സമസ്ത ഏകോപനസമിതി യോഗം ചേർന്നിരിക്കെയാണ് മുക്കം ഉമർ ഫൈസി ഇക്കാര്യം വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.