തൃശൂർ: പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ(യു) പദ്ധതി നിർവഹണഹണത്തിലെ കാലതാമസവും കെടുകാര്യസ്ഥതയും കോർപ്പറേഷന് ഉണ്ടാകുന്ന അധിക സാമ്പത്തിക നഷ്ടം 2.19 കോടി രൂപയെന്ന് എ.ജി റിപ്പോർട്ട്. സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാതെ കിടക്കുന്ന ഭവനത്തിനായി ഗുണഭോക്താക്കൾക്ക് ഇതുവരെ നൽകിയ ഗഡു 7.68 കോടി രൂപയാണ്. 'എല്ലാവർക്കും ഭവനം' എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും നഗരസഭകളുടെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കിവരുന്നതാണ് പി.എം.എ.വൈ.
നഗര മേഖലയിലേക്കായി 2015-2022 കാലയളവിൽ പ്രത്യേക ദൗത്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. കേന്ദ്രധന സഹായവും ലഭിച്ചു. 2022ഓടെ എല്ലാ അർഹരായ കൂടുംബങ്ങൾക്കും വീടുകൾ നിർമിച്ചുകൊടുക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പദ്ധതി 2015 ജൂൺ 17 മുതൽ പ്രാബല്യത്തിൽ വന്നു. തുടക്കത്തിൽ 2022 മാർച്ച് 31വരെയുള്ള കാലയളവിൽ നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് 2025 ഡിസംബർ 31വരെ ദീർഘിപ്പിച്ചു. ഗൃഹനിർമാണത്തിന്‍റെ ഓരോ ഘട്ടവും പൂർത്തിയാകുന്നതനുസരിച്ച്, ഗുണോഭോക്താക്കൾക്കു നാല് ഗഡുക്കളായി ആകെ നാല് ലക്ഷം രൂപയാണ് അനുവദിച്ചത്. കോർപ്പറേഷൻ -രണ്ടു ലക്ഷം, കേന്ദ്ര/സംസ്ഥാന ഫണ്ടുകൾ രണ്ട് ലക്ഷം. (ഇതിൽ 1.5 ലക്ഷം കേന്ദ്രവും 50,000 സംസ്ഥാനവും) സാമ്പത്തിക സഹായം നൽകപ്പെടുന്നു. ആദ്യ ഗഡു- 40.000, രണ്ടും മൂന്നു ഗഡുക്കൾ -1,60,000 വീതം, നാലാം ഗഡു - 240,000 എന്നിങ്ങനെയാണ് വിതരണം ചെയ്തത്.
ഇതുവരെ 10 പ്രൊജക്റ്റ് റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കിയിട്ടുണ്ട്. 2017 മുതൽ 2025 വരെയുള്ള കാലയളവിലെ ഒന്ന് മുതൽ 10 വരെയുള്ള ഡി.പി.ആർ അംഗീകരിച്ച 2403 ഗുണഭോക്താകളിൽ 2,260 പേർ കരാരിൽ ഒപ്പുവെച്ചു. നഗരസഭ പ്രദേശത്ത് കരാരിൽ ഒപ്പുവെച്ച ഗുണഭോക്താക്കളിൽ, 302 ഗുണഭോക്താക്കൾ ഒന്ന്, രണ്ട്, മൂന്ന് ഗഡുക്കൾ സ്വീകരിച്ചെങ്കിലും നിർമാണ പ്രവർത്തനം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.
പി.എം.എ.വൈ(യു) പദ്ധതികളുടെ പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ നഗരസഭക്ക് കഴിഞ്ഞില്ല. കേന്ദ്ര-സംസ്ഥാന സഹായത്തിനുള്ള സഹായത്തിനുള്ള സമയപരിധി ഡിസംബർ 2025 വരെയായിരുന്നു. ഇനി പൂർത്തിയാകാൻ കഴിയാത്ത പദ്ധതികളുടെ ധനസഹായത്തിന്‍റെ ഉത്തരവാദിത്വം കോർപ്പറേഷന്‍റെ മാത്രമാണ്. പദ്ധതി നടത്തിപ്പിലെ കെടുകാര്യസ്ഥതയാണ് പാതി വഴിയിൽ മുടങ്ങാൻ കാരണം.
ഇതിന്‍റെ ഫലമായി കാലാവധിക്ക് ശേഷം പൂർത്തികരിക്കുന്ന ഭവനങ്ങൾക്ക് ഗൂണോഭോക്തൃവിഹിതമായ 4,39,20,000 കോർപ്പറേഷൻ നൽകണം. മൊത്തം വിഹിതത്തിൽ കോർപ്പറേഷന്റെ 50 ശതമാനം വിഹിതം കഴിച്ച് ബാക്കി വരുന്ന കേന്ദ്ര-സംസ്ഥാനം വഹിക്കേണ്ട വിഹിതം 2,19,00,000 രൂപ കാലാവധിക്ക് ശേഷം കോർപ്പറേഷന്‍റെ തനത് ഫണ്ടിൽ നിന്നും അധികമായി കണ്ടെത്തേണ്ടി വരും. സമയബന്ധിതമായി പദ്ധതി നടപ്പാക്കാത്തത് മൂലം കോർപ്പറേഷന് കേന്ദ്ര സംസ്ഥാന വിഹിതം നഷ്ടമാകുകയും തനത് ഫണ്ടിൽ നിന്ന് പദ്ധതി പൂർത്തികരിക്കുന്നതിന് 2.19 കോടിയുടെ അധികമായി നൽകേണ്ട ബാധ്യത ഉണ്ടാകുകയും ചെയ്യും.
പി.എം.എ.വൈ പദ്ധതിയിൽ ഭവന നിർമാണത്തിനുള്ള കരാർ ഒപ്പുവെച്ച് ഒരു വർഷംകൊണ്ട് ഭവന നിർമാണം പൂർത്തീകരിക്കണമായിരുന്നു. ഇക്കാര്യത്തിൽ കോർപ്പറേഷൻ അധികൃതരുടെ സമയോചിതമായ മേൽനോട്ടം ഉണ്ടായില്ല. അത് കാരണമാണ് 302 ഭവനങ്ങളുടെ പണി പൂർത്തീകരിക്കാൻ ബാക്കിയായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തിൽ. ഈ 302 ഗുണഭോക്താക്കൾക്കു പല ഗഡുക്കളായി ഭവന നിർമാണത്തിന് 7.69 കോടി ധനസഹായം നൽകിയിട്ടുണ്ടെങ്കിലും ഒന്നു മുതൽ ഏഴു വർഷങ്ങൾ കഴിഞ്ഞിട്ടും നിർമാണം പൂർത്തിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.