കാനന പാതയിലൂടെ വരുന്ന തീർഥാടകർ
ശബരിമല: രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം കരിമല വഴിയുള്ള കാനന പാത തീര്‍ഥാടകർക്ക് തുറന്നു നൽകി. വെള്ളിയാഴ്ച രാവിലെ എരുമേലിയില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപന്‍ കാനന പാത യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു. എ.ഡി.എം അര്‍ജുന്‍ പാണ്ഡ്യന്‍റെ നേതൃത്വത്തിലെ സംഘം വ്യാഴാഴ്ച നടത്തിയ സംയുക്ത പരിശോധനയില്‍ 35 കിലോമീറ്റർ ദൂരം വരുന്ന പാത സഞ്ചാരയോഗ്യമാണെന്ന് വിലയിരുത്തിയിരുന്നു.
വലിയാനവട്ടം, കരിമല, കല്ലിടാംകുന്ന്, മുക്കുഴി, അഴുതക്കടവ് എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കാന്‍ സൗകര്യമാരുക്കിയിട്ടുണ്ട്. വനം വകുപ്പിന്‍റെ എട്ട് ഇടത്താവളങ്ങളിലായി തൊണ്ണൂറോളം കടകളും ലഘുഭക്ഷണശാലകളും സജ്ജമാക്കിയിട്ടുണ്ട്. മുക്കുഴിയിലും കരിമലയിലും ആശുപത്രി സംവിധാനവും പ്രവര്‍ത്തന സജ്ജമാണ്.
മാമ്പാടി, കല്ലിടാംകുന്ന്, കരിയിലാംതോട്, മഞ്ഞപ്പൊടിത്തട്ട് എന്നിവിടങ്ങളില്‍ ഓരോ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്‍ററുകളും പ്രവര്‍ത്തനം ആരംഭിച്ചു. സഞ്ചാര പാതകളില്‍ വന്യമൃഗങ്ങളില്‍നിന്നും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനായി റാപ്പിഡ് റെസ്‌പോണ്‍സ് സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. ഇവരെ കൂടാതെ വനം വകുപ്പിന്‍റെ കീഴിലെ ഇക്കോ ഡെവലപ്പ്‌മെന്‍റ് കമ്മിറ്റി വളണ്ടിയര്‍മാരുടെ സേവനവും തീര്‍ഥാടകര്‍ക്ക് ലഭിക്കുമെന്നും എ.ഡി.എം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.