ആലപ്പുഴ: അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് ജി. സുധാകരൻ. വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ആരുടെയും പിന്തുണ തേടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് ജി. സുധാകരൻ അറിയിച്ചത്. മത്സരം പാർട്ടി സ്ഥാനാർഥിക്ക് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് തവണ മന്ത്രിയായില്ലേ ഇനി എന്താണ് വേണ്ടതെന്ന് ചോദിക്കുന്നവർ മാർക്സിസ്റ്റുകൾ അല്ലെന്നും അദ്ദേഹം പറഞ്ഞു. എത്ര തവണ മത്സരിച്ചു എന്നല്ല, സ്ഥാനം ഉപയോഗിച്ച് എന്ത് ചെയ്തു എന്നതിനാണ് പ്രധാനം എന്ന് സുധാകരൻ പറഞ്ഞു. പാർട്ടിക്ക് വേണ്ടി ജീവിച്ചയാളാണ് താനെന്നും അതുകൊണ്ട് പാർട്ടിയെ ആക്ഷേപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ മന്ത്രി സജി ചെറിയാനെ സുധാകരൻ വിമർശിച്ചു. ഭരണഘടനയെ വിമർശിക്കാൻ അവകാശം ഉണ്ടെന്നും എന്നാൽ കുന്തവും കൊടച്ചക്രവും എന്ന് പറയുന്നത് വിമർശനം അല്ലെന്നും ജി. സുധാകരൻ പറഞ്ഞു. 'ഭരണഘടനയാണ് ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുന്നത്. അതിനെ മാനിക്കണം, ഭരണഘടനയെ വിമർശിക്കാൻ നമുക്ക് അവകാശം ഉണ്ട്. എന്നാൽ കുന്തവും കൊടച്ചക്രവും എന്ന് പറയുന്നത് വിമർശനം അല്ല'-അദ്ദേഹം പറഞ്ഞു.
മറ്റൊരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൊളിറ്റിക്കൽ ക്രിമിനലുകളെ ആയുധമാക്കി തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നുണ്ട്. കേഡർമാർക്ക് പാർട്ടി നേതാക്കളുടെ അച്ഛന് വരെ വിളിക്കാം എന്ന അവസ്ഥയിലാണ്. കേരള രാഷ്ട്രീയത്തിൽ എല്ലാവരും അത് സ്വയം വിമർശനമായി പരിശോധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ പറവൂരിലെ വസതിയിലാണ് വാർത്താസമ്മേളനം നടക്കുന്നത്. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഇടപെട്ട് അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. പിണറായി നേരിട്ട് ഫോണിൽ വിളിക്കുകയും സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നേതാക്കൾ വീട്ടിലെത്തി കാണുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.