ജി. സുധാകരൻ, എളമരം കരീം
ആലപ്പുഴ: വാർത്താസമ്മേളനത്തിൽ സി.പി.എം നേതാവ് എളമരം കരീമിനെ വിമർശിച്ച് ജി. സുധാകരൻ. നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ ഇടത് സ്ഥാനാർഥി എച്ച്. സലാമിന് വോട്ട് കുറഞ്ഞതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി കരീം തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു എന്ന് സുധാകരൻ ആരോപിച്ചു.
'അമ്പലപ്പുഴയിൽ ഭൂരിപക്ഷം കുറഞ്ഞാൽ എന്‍റെ നേരെ അന്വേഷണമാണ്. എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കരീം എഴുതിക്കെടുത്ത 22 ആരോപണമുള്ള റിപ്പോർട്ടിൽ എന്‍റെ ഭാഗം ചേർത്തിട്ടില്ല. എച്ച്. സലാം ആദ്യമായി മത്സരിച്ചപ്പോൾ 11000ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. തന്‍റെ ആദ്യ മത്സരത്തിലും ഏകദേശം അത്രതന്നെയായിരുന്നു ഭൂരിപക്ഷം. ആദ്യ മത്സരത്തിന് ഒരു സ്ഥാനാർഥിക്ക് ലഭിക്കുന്ന നല്ല ഭൂരിപക്ഷമാണ് അത്. കരീം ലോക്സഭയിൽ തോറ്റത് ഒന്നരലക്ഷം വോട്ടിനാണ്. അതിന് ആരാണ് കാരണം' -സുധാകരൻ ചോദിച്ചു.
രാജ്യസഭയുടെ പടിയിറങ്ങിയപ്പോൾ തന്നെ ലോക്സഭയിലേക്ക് മത്സരിച്ചു. ‘കരീംക്ക’ എന്ന് പോസ്റ്റർ അടിച്ചിറക്കി. ആരും ആരുടെയും മതം പ്രഖ്യാപിക്കേണ്ട കാര്യമില്ല. സെക്കുലറായ മുസ്‍ലിംകൾ ഉള്ള സ്ഥലമാണ് കോഴിക്കോട്. എന്നും പാർട്ടിക്ക് നല്ല വിജയം ഉണ്ടാകുന്ന സ്ഥലമാണ്. തന്നെ പുറത്താക്കാനായിരുന്നു കരീമിന്‍റെ ലക്ഷ്യം. എന്നാൽ, അത് നടന്നില്ല. കരീമിന്‍റെ റിപ്പോർട്ട് കാരണം തനിക്ക് താക്കീത് ലഭിച്ചു. പിന്നീട് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തന്നോട് സംസാരിച്ചപ്പോൾ ജയിച്ച് കഴിഞ്ഞയാൾ എന്തിനാണ് പരാതി കൊടുത്തത് എന്ന് ചോദിച്ചതായും അദ്ദേഹം പറഞ്ഞു.
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ജി. സുധാകരൻ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം പാർട്ടി സ്ഥാനാർഥിക്ക് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും പിന്തുണ തേടില്ല. രണ്ട് തവണ മന്ത്രിയായില്ലേ ഇനി എന്താണ് വേണ്ടതെന്ന് ചോദിക്കുന്നവർ മാർക്സിസ്റ്റുകൾ അല്ല. എത്ര തവണ മത്സരിച്ചു എന്നല്ല, സ്ഥാനം ഉപയോഗിച്ച് എന്ത് ചെയ്തു എന്നതിനാണ് പ്രധാനം. പാർട്ടിക്ക് വേണ്ടി ജീവിച്ചയാളാണ് താനെന്നും അതുകൊണ്ട് പാർട്ടിയെ ആക്ഷേപിക്കില്ലെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.